മുംബൈ: ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശിവസേനയെ പരാജയപ്പെടുത്താൻ അമിത് ഷായെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് കൂടുതൽ ആഴത്തിലുളള മുറിവേൽപിക്കണമെന്ന് മുംബൈയിൽ നടന്ന പാർട്ടി യോഗത്തിൽ അമിത് ഷാ ആഹ്വാനം ചെയ്തിരുന്നു. ഇതിനുളള മറുപടിയായിട്ടാണ് വെല്ലുവിളി.
ശിവസേനയും മുംബൈയുമായുളള ബന്ധം തകർക്കാൻ പറ്റാത്തതാണെന്നും മുംബൈക്കാരുടെ ദൈനംദിന ജീവിതത്തിൽ ശിവസേന ആഴത്തിൽ ബന്ധപ്പെട്ടിരിക്കുകയാണെന്നും ഉദ്ധവ് അവകാശപ്പെട്ടു. തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് അവരുടെ സ്ഥാനം മനസിലാക്കി കൊടുക്കണമെന്നാണ് അമിത് ഷാ പറഞ്ഞത്. എന്നാൽ ഞാൻ വെല്ലുവിളിക്കുകയാണ് അതിന് വേണ്ടി ശ്രമിച്ചു നോക്കാൻ ഉദ്ധവ് പറഞ്ഞു.
റിയൽ എസ്റ്റേറ്റ് എന്നതിനപ്പുറം മുംബൈയെ കെട്ടിപ്പടുക്കാൻ ബിജെപി എന്ത് സംഭാവനയാണ് നൽകിയതെന്നും ഉദ്ധവ് ചോദിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ബിജെപിക്ക് കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ഭരണത്തിലെത്താനുളള സാദ്ധ്യത പോലും രാഷ്ട്രീയ നിരീക്ഷകർ കൽപിക്കുന്നുണ്ട്. ഇതിന്റെ വേവലാതിയിലാണ് ഉദ്ധവിന്റെ വാക്കുകൾ.
2017 ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയും ശിവസേനയും വെവ്വേറെയാണ് മത്സരിച്ചത്. 227 സീറ്റുകളിൽ 82 സീറ്റുകൾ ബിജെപി നേടുകയും ചെയ്തിരുന്നു. ശിവസേനയ്ക്ക് രണ്ട് സീറ്റുകൾ മാത്രമാണ് അധികമായി ലഭിച്ചത്. ഏക്‌നാഥ് ഷിൻഡെ പക്ഷം കൂടി ബിജെപിക്ക് ഒപ്പം ചേർന്നതോടെ വലിയ സാദ്ധ്യതകളാണ് ഇക്കുറിയുളളത്.
Discussion about this post