ന്യൂഡൽഹി: ജാമിയ മിലിയ ഇസ്ലാമിക സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ തമ്മിൽ വെടിവെയ്പ്. ക്യാമ്പസിലെ തർക്കത്തിന്റെ തുടർച്ചയായി ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിൽ വെച്ചാണ് വെടിവെയ്പുണ്ടായത്. തലയോട്ടിക്ക് വെടിയേറ്റ നൂമാൻ അലി എന്ന വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു നൂമാൻ അലി. ഇവരുടെ സംഘവുമായി ശത്രുതയുണ്ടായിരുന്ന ഒരു വിഭാഗം സലാൽ എന്ന വിദ്യാർത്ഥിയുടെ നേതൃത്വത്തിൽ എത്തി വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വാർഡിന് പുറത്തുവെച്ചായിരുന്നു സംഭവം.
അപ്രതീക്ഷ സംഭവത്തിന് പിന്നാലെ ആശുപത്രിയിലും പരിഭ്രാന്തി പരന്നിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.
വെടിയേറ്റ നൂമാൻ അലിയെ പിന്നീട് എയിംസ് ട്രോമാ കെയറിലേക്ക് മാറ്റി. ഇയാൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post