ബെംഗളൂരു: തന്നെ മതം മറ്റാൻ നിർബന്ധിക്കുന്നതായി ഭാര്യയ്ക്കെതിരെ പരാതി നൽകി 28 കാരൻ. തന്നെയും മാതാപിതാക്കളെയും ക്രിസ്തുമതത്തിലേക്ക് മതം മാറ്റാൻ ഭാര്യ സമ്മർദ്ദം ചെലുത്തുന്നവെന്നാണ് ഇയാൾ കോടതി മുൻപാകെ പരാതി നൽകിയിരിക്കുന്നു. പരാതിയിൽ അന്വേഷിക്കാൻ കോടതി പോലീസിന് നിർദേശം നൽകി. കോടതി നിർദ്ദേശത്തെ തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
മഹാലക്ഷ്മി ലേഔട്ടിലെ അശോകപുരത്ത് താമസിക്കുന്ന വെൽഡറായ ദീപക്കാണ് 26 കാരിയായ ഭാര്യ സുനിത ഗ്രേസിക്കും മറ്റ് അഞ്ച് പേർക്കുമെതിരെ പരാതി നൽകിയത്. 2019 ജനുവരി 18 ന് ആണ് ഇലക്ട്രോണിക്‌സ് സിറ്റിയിലെ ഒരു ക്ഷേത്രത്തിൽ വച്ച് ഇരുവരും വിവാഹിതരായത്. വിവാഹിതരാകുന്നതിന് മുമ്പേ തന്നെ ദീപക്കും ഗ്രേസിയും പ്രണയത്തിലായിരുന്നു. വാടക വീട്ടിലാണ് ഇരുവരും താമസിക്കുന്നത്. ജോലിക്കായി വിവിധ സംസ്ഥാനങ്ങളിലേക്ക് ദീപക്കിന് യാത്ര ചെയ്യേണ്ടി വരാറുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവിനെ കാണാനില്ലെന്ന പരാതിയുമായി ഗ്രേസി കോടതിയെ സമീപിച്ചിരുന്നു.
ദീപക് ഗ്രേസിക്ക് പണം നൽകാറുണ്ടെങ്കിലും വാടക കുടിശ്ശിക വരുത്തിവെച്ചതോടെയാണ് വിഷയം ചർച്ചയായത്. ഭർത്താവറിയാതെയും പലരിൽ നിന്നും യുവതി പണം കടം വാങ്ങിയിരുന്നു. കടം തിരിച്ചടക്കണമെന്ന ആവശ്യം ഉയർന്നപ്പോൾ ഭർത്താവിൽ നിന്ന് പണം വാങ്ങാൻ ആവശ്യപ്പെട്ട് യുവതി അവരെ ജോലിസ്ഥലത്തേക്ക് അയച്ചു.
തന്നെയും മാതാപിതാക്കളെയും സഹോദരനെയും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ഭാര്യ നിർബന്ധിക്കുകയാണെന്ന് ദീപക് കോടതിയിൽ നൽകിയ സ്വകാര്യ ഹർജിയിൽ പറയുന്നു. മതം മാറിയില്ലെങ്കിൽ അവർക്കെതിരെ കള്ളക്കേസുകൾ ചുമത്തുമെന്ന് ഗ്രേസി ഭീഷണിപ്പെടുത്തുന്നു. ഗ്രേസിയുടെ മാതാപിതാക്കളും മറ്റ് കുടുംബാംഗങ്ങളും ഇതിന് പിന്തുണ നൽകുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു. തൻറെ സ്വന്തം വീട്ടിൽ അതിക്രമിച്ച് കയറി അച്ഛനെയും അമ്മയെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു.
ഇവർ തമ്മിൽ നല് ബന്ധത്തിലല്ലെന്നാണ് പോലീസ് പറയുന്നത്. ഭർത്താവ് ജോലിക്ക് പോയപ്പോഴെല്ലാം കാണാതായെന്ന് പറഞ്ഞ് ഇവർ പരാതി നൽകിയിരുന്നു. ഭർത്താവിൻറെ പേരിൽ ഇവർ പല സ്ഥലത്തു നിന്നും പണം കടം വാങ്ങുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാൽ ദീപക് നിരാശനാണ്. ഇതേ തുടർന്നാണ് സിറ്റി കോടതിയിൽ പരാതി ഫയൽ ചെയ്തത്. കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച ദീപക്കിന്റെ ആരോപണം പുറത്തുവന്നാൽ അത് കുറ്റപത്രത്തിൽ പരാമർശിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
Discussion about this post