മോർബി: ഗുജറാത്തിലെ മോർബി മണ്ഡലത്തിലും ബിജെപി വിജയിച്ചു.അഞ്ച് തവണ നിയമസഭാംഗമായ കാന്തിഭായ് അമൃതിയ ആണ് മോർബിയിൽ നിന്ന് വൻ ഭൂരിപക്ഷത്തിൽ ഇത്തവണ വിജയിച്ചത്. പാലം അപകടം നടന്ന മോർബി നിയമസഭാ മണ്ഡലത്തിൽ പോലും ബിജെപിയുടെ പ്രകടനത്തെ എതിരാളികളുടെ തന്ത്രങ്ങൾ ബാധിച്ചില്ല. എതിർപ്രചരണങ്ങളെയെല്ലാം നിഷ്പ്രഭമാക്കി ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതീയ മണ്ഡലത്തിൽ വലിയ ഭൂരിപക്ഷത്തി വിജയിക്കുകയും ചെയ്തു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 135 പേരുടെ മരണത്തിനിടയാക്കിയ മോർബിയ പാലം അപകടം തിരഞ്ഞെടുപ്പിൽ ശ്രദ്ധാ കേന്ദ്രമായിരുന്നു. നവംബർ നാലിനു നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു അഞ്ചു ദിവസം മുൻപാണ് അപകടം നടന്നത്. പാട്ടിദാർമാർക്ക് ആധിപത്യമുള്ള നിയമസഭാ മണ്ഡലമാണ് മോർബി. ഭൂപേന്ദ്ര പട്ടേലിന്റെ ബിജെപി സർക്കാരിൽ മന്ത്രിയായ ബ്രിജേഷ് മിശ്രയാണ് നിലവിലെ എംഎൽഎ.
എന്നാൽ ഇത്തവണ ബിജെപി മണ്ഡലത്തിൽ മിശ്രയെ മത്സരിപ്പിച്ചില്ല. പകരം കാന്തിഭായ് അമൃതീതയെ ഇറക്കി ബിജെപി കളം മാറ്റിചവിട്ടി. 1995, 1998, 2002, 2007, 2012 നിയമസഭ തെരെഞ്ഞെടുപ്പുകളിൽ മോർബി നിയമസഭ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് കാന്തിലാൽ അമൃതീയ ആയിരുന്നു.
മോർബി പാലം തകർച്ചയെത്തുടർന്ന് രക്ഷാപ്രവർത്തനത്തിൽ മുൻനിരയിലുണ്ടായിരുന്ന കാന്തിഭായ് അമൃതിയയെ തന്നെ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ പാർട്ടി അവസാന നിമിഷം തീരുമാനിക്കുകയായിരുന്നു.അപകടം നടന്നപ്പോൾ ലൈഫ് ട്യൂബുമായി കാന്തിലാൽ അമൃതീയ രക്ഷപ്രവർത്തനത്തിനായി നദിയിലേക്ക് ഇറങ്ങിയ വീഡിയോകൾ ഉൾപ്പെടെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷയെയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും ടാഗ് ചെയ്ത് വീഡിയോ അമൃതീയ തന്നെ ട്വീറ്റ് ചെയ്യുകയും ചെയ്തു. താൻ സ്ഥലത്തുണ്ടെന്നും അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും അമൃതീയ വീഡിയോയ്ക്ക് ഒപ്പം കുറിക്കുകയും ചെയ്തു. അമൃതിയയ്ക്ക് എതിരെ ജയന്തി പട്ടേലിനെയാണ് കോൺഗ്രസ് തിരഞ്ഞെടുത്തത്. പങ്കജ് രൻസാരിയയെ എഎപിയും രംഗത്തിറക്കി.
Discussion about this post