ന്യൂഡൽഹി: ഡൽഹിയിൽ 17 കാരിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓൺലൈനിലൂടെ ആസിഡ് വിൽപന നടത്തുന്ന കമ്പനികൾക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ആസിഡ് വിൽപന നടത്തുന്നുവെന്ന റിപ്പോർട്ടുകളെ തുടർന്ന് പ്രമുഖ ഓൺലൈൻ വിൽപന പ്ലാറ്റ്‌ഫോമുകളായ ഫ്‌ലിപ്പ്കാർട്ടിനും മീഷോയ്ക്കും അതോറിറ്റി നോട്ടീസ് അയച്ചു. നേരത്തെ ഫ്‌ലിപ്പ്കാർട്ടിന് ഡൽഹി വനിതാ കമ്മീഷനും നോട്ടീസ് നൽകിയിരുന്നു.
ഒരാഴ്ചയ്ക്കുളളിൽ വിശദീകരണം നൽകണമെന്നാണ് ഇരുകമ്പനികളോടും ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിർദ്ദേശിച്ചിരിക്കുന്നത്. ആഗ്ര ആസ്ഥാനമായ കമ്പനിയാണ് ഈ ഉൽപ്പന്നം നൽകിയതെന്നും കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തിയതായും ഫ്‌ലിപ്പ്കാർട്ട് ഡൽഹി പോലീസിന് വിശദീകരണം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് സ്‌കൂളിൽ പോയ പെൺകുട്ടിക്ക് നേരെ ഡൽഹിയിലെ ദ്വാരകയിൽ വെച്ച് ആസിഡ് ആക്രമണം ഉണ്ടായത്. കേസിലെ പ്രതികളെ പോലീസ് അറസ്്റ്റ് ചെയ്തിരുന്നു. പെൺകുട്ടി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.
നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷനും സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. നാലാഴ്ചയ്ക്കുളളിൽ വിശദമായ റിപ്പോർട്ട് നൽകണമെന്ന് ഡൽഹി പോലീസ് കമ്മീഷണറോടും ചീഫ് സെക്രട്ടറിയോടും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുമുണ്ട്.
Discussion about this post