ജയ്പൂർ: ഉദയ്പൂരിലെ തയ്യൽക്കാരനായിരുന്ന കനയ്യ ലാലിനെ ഐഎസ് രീതിയിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ 11 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു. പാകിസ്താൻ പൗരൻമാരായ സൽമാൻ, അബു ഇബ്രാഹിം എന്നിവരുടെ പേരുകളും കുറ്റപത്രത്തിൽ ഉണ്ട്.
പ്രതികൾ ഭീകരസംഘത്തിന്റെ ഭാഗമായിരുന്നുവെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. രാജ്യത്തിന് അകത്തും പുറത്തും പ്രചരിച്ച വിദ്വേഷ ആശയങ്ങളാണ് ഇവരെ ഭീകര പ്രവർത്തനത്തിലേക്ക് എത്തിച്ചതെന്നും കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടി.
ജൂണിലാണ് ബിജെപി വക്താവ് ആയിരുന്ന നുപൂർ ശർമ്മയെ പിന്തുണച്ചുവെന്ന പേരിൽ കനയ്യ ലാലിനെ തയ്യൽകടയിൽ കയറി കഴുത്ത് അറുത്ത് കൊന്നത്. റിയാസ് അട്ടാരി, മൊഹമ്മദ് ഗൗസ് എന്നിവരായിരുന്നു കൃത്യം നിർവ്വഹിച്ചത്.
തയ്യൽകടയിൽ അളവെടുക്കാൻ എന്ന വ്യാജേന എത്തിയ ഇവർ ഇതിനിടെ കൈയ്യിൽ കരുതിയ കത്തി എടുത്ത് കനയ്യ ലാലിന്റെ കഴുത്തറുക്കുകയായിരുന്നു. ക്രൂരകൃത്യത്തിന്റെ വീഡിയോ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും ഇവർ ഭീഷണി മുഴക്കി.
കൊലപാതകത്തിന് പിന്നാലെ ഇരുവരെയും പോലീസ് പിടികൂടുകയും ചെയ്തു. ഐഎസും താലിബാനും ഉൾപ്പെടെയുളള ഭീകര സംഘടനകൾ ചെയ്യുന്നത് പോലെയുളള കൊലപാതകം രാജ്യത്തെയാകെ ഞെട്ടിച്ചു.
കറാച്ചി ആസ്ഥാനമായ ദമാഅത്ത് ഇ ഇസ്ലാമിയുമായി റിയാസ് അട്ടാരിക്കും മൊഹമ്മദ് ഗൗസിനും ബന്ധമുണ്ടെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കൊലപാതകത്തിന് മുൻപ് കനയ്യ കടയിൽ തന്നെയുണ്ടെന്ന് കൊലപാതകികൾക്ക് വിവരം കൈമാറിയ മൊഹമ്മദ് ജാവേദ് ഉൾപ്പെടെയുള്ളവരെ എൻഐഎ പ്രതിചേർത്തിട്ടുണ്ട്. കേസിന്റെ തീവ്രവാദ സ്വഭാവം പുറത്തുവന്നതോടെയാണ് എൻഐഎ അന്വേഷണം ഏറ്റെടുത്തത്.
Discussion about this post