മുംബൈ: ബാന്ദ്രയിലെ മൗണ്ട് മേരി പളളി സ്‌ഫോടനത്തിൽ തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇ മെയിൽ അയച്ച ആളെ കൊൽക്കത്തയിൽ നിന്ന് പൊക്കി മുംബൈ പോലീസ്. ഇ മെയിൽ അയച്ച ഐപി വിലാസം പിന്തുടർന്നാണ് പോലീസ് ഇയാളെ കൊൽക്കത്തയിൽ നിന്ന് പിടികൂടിയത്.
ഡിസംബർ മുപ്പതിനാണ് പോലീസിന് ഇ മെയിൽ ലഭിക്കുന്നത്. ലഷ്‌കർ ഇ തോയ്ബയുടെ പേരിലായിരുന്നു സന്ദേശം. സംഭവത്തെ തുടർന്ന് ഐപിസി 505(3) വകുപ്പനുസരിച്ച് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വൈകിട്ടോടെ പോലീസിന് ഈ വിലാസത്തിൽ നിന്നു തന്നെ മറ്റൊരു ഇ മെയിൽ ലഭിച്ചു.
ആദ്യ ഇ മെയിൽ അയച്ച ആളുടെ അമ്മയാണെന്നും മകന് മാനസീകമായി സുഖമില്ലാത്തതാണെന്നും അങ്ങനെ അയച്ചതാണെന്നും ആയിരുന്നു ഈ മെയിലിൽ പറഞ്ഞിരുന്നത്. ഭീഷണി ഇ മെയിൽ അയച്ചതിന് ക്ഷമാപണവും നടത്തിയിരുന്നു. എന്നാൽ മെയിൽ അയച്ച ആളെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഉദ്ദേശ ലക്ഷ്യങ്ങൾ ഉൾപ്പെടെ വിശദമായി ചോദിച്ചറിയുമെന്ന് പോലീസ് പറഞ്ഞു. അന്വേഷണം പൂർത്തിയായതിന് ശേഷമേ സംഭവത്തി്‌ന്റെ യഥാർത്ഥ ചിത്രം പുറത്തുവരികയുളളൂവെന്നും പോലീസ് പറഞ്ഞു.
ഇ മെയിൽ സന്ദേശം എത്തിയ ദിവസം തന്നെ മുംബൈ പോലീസ് കൺട്രോൾ റൂമിലും ഫോണിലൂടെ ഭീഷണി എത്തിയിരുന്നു. പുതുവർഷാഘോഷങ്ങൾക്കിടെ മുംബൈയിൽ സ്‌ഫോടനം നടക്കുമെന്ന് ആയിരുന്നു ഭീഷണി. ഇത് പിന്നീട് വ്യാജ ഭീഷണിയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.











Discussion about this post