മുംബൈ: നടി തുനിഷ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപ്രവർത്തകൻ സീഷാൻ ഖാന് ജാമ്യമില്ല. സീഷാൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മുംബൈയിലെ വസായ് കോടതി ജനുവരി 11 വരെ മാറ്റിവെച്ചു. തുനിഷയുടെ കുടുംബത്തിന്റെ അഭ്യർത്ഥന മാനിച്ചാണ് ഇത്.
മയക്കുമരുന്ന് വാങ്ങുന്നതിനായി സീഷാൻ മകളിൽ നിന്നും നിരന്തരം പണം വാങ്ങിയിരുന്നതായി തുനിഷയുടെ അമ്മ ആരോപിച്ചു. തന്റെ അവഗണനയാണ് മകളെ വിഷാദ രോഗിയാക്കിയതെന്നും ആത്മഹത്യയിൽ എത്തിച്ചതെന്നുമുള്ള സീഷാൻ ഖാന്റെ അമ്മയുടെ ആരോപണങ്ങൾ തുനിഷയുടെ അമ്മ വനിത ശർമ്മ തള്ളി.
മകളുമായി ഏതുതരം ബന്ധമാണ് തനിക്ക് ഉണ്ടായിരുന്നത് എന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തേണ്ട കാര്യമില്ല. അവൾ എന്റെ മകളായിരുന്നു. പലപ്പോഴും ഞങ്ങൾ ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും വരെ ഒരുമിച്ചായിരുന്നു. ഇതൊന്നും പറഞ്ഞാൽ ആർക്കും മനസ്സിലാകില്ലെന്ന് പറഞ്ഞ് വനിത ശർമ്മ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വിങ്ങിപ്പൊട്ടി.
തുനിഷയും സീഷാൻ ഖാനുമായി പ്രണയത്തിലായിരുന്നു എന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ തുനിഷയുടെ കുടുംബം പുറത്തുവിട്ടിരുന്നു. തുനിഷയുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണ് എന്നാണ് കുടുംബം ആരോപിക്കുന്നത്. അപകടാവസ്ഥയിലായിരുന്ന മകളെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം അകലെയുള്ള ആശുപത്രിയിലേക്ക് സീഷാൻ കൊണ്ടുപോയത് ദുരൂഹമാണെന്നും കുടുംബം ആരോപിക്കുന്നു.
ഡിസംബർ 24നായിരുന്നു ടിവി സീരിയലിന്റെ സെറ്റിൽ തുനിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post