ന്യൂഡൽഹി: ജയിലിനുള്ളിലെ തീവ്രവാദ പ്രചരണത്തിന് തടയിടാൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ജയിൽ ഭരണകൂടത്തിന് കർശന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രസർക്കാർ. തീവ്രവാദം പ്രചരിപ്പിക്കാൻ സാധ്യത ഉള്ളവർ, തീവ്രചിന്താഗതിക്കാർ എന്നീവിഭാഗങ്ങളിൽപ്പെടുന്ന തടവു പുള്ളികളെ പ്രത്യേകം പാർപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു.
തടവുപുള്ളികളെ തമ്മിൽ ഇടകലർത്തരുത്, അവരെ സ്വാധീനിക്കാനും ഇടനൽകരുതെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. ലഹരിക്കേസുകളിൽ ഉൾപ്പെട്ടവരെയും പ്രത്യേകം നിരീക്ഷിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലേയും ജയിൽ സൂപ്രണ്ടുമാർക്കും ആഭ്യന്തരവകുപ്പ് സെക്രട്ടറിമാർക്കുമാണ് കേന്ദ്രം കത്തയച്ചത്.
എല്ലാ ജയിലുകളിലും വിദഗ്ധരുടെ സഹായത്തോടെ ‘പ്രത്യേക ഡീ-റാഡിക്കലൈസേഷൻ സെഷനുകൾ’ സംഘടിപ്പിക്കുന്നതിൽ സംസ്ഥാന ജയിൽ അധികാരികൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിർദ്ദേശമുണ്ട്. ഇത് കുറ്റവാളികളുടെ മാനസികാവസ്ഥയിൽ മാറ്റം കൊണ്ടുവരാൻ വളരെയധികം സഹായിക്കുമെന്ന് കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.
ഭീകരവാദം, മതതീവ്രവാദം, ലഹരിവിൽപന തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസുകളിൽ അറസ്റ്റിലായി ജയിലിലായ തടവുകാർ മറ്റ് തടവുകാരുടെ മനസ്സിലേക്ക് തീവ്രവാദ ആശയം വിതയ്ക്കാൻ സാധ്യയുണ്ട്. ഇവരെ തീവ്രവാദ ചിന്തകളിൽ നിന്ന് പിന്തിരിപ്പിക്കാനായി ബോധവത്കരണം നടത്തണമെന്നാണ് കേന്ദ്രത്തിന്റെ നിർദ്ദേശം.
സ്ത്രീകൾ, വിചാരണ തടവുകാർ, യുവ കുറ്റവാളികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള തടവുകാരെ പ്രത്യേകം വേർതിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. തടവുകാരുടെ സുരക്ഷയും ഉറപ്പാക്കണമെന്ന് ഉത്തരവുണ്ട്.
ഇത് വരെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പ്രിസൺ മാന്വൽ മോഡൽ പിന്തുടരുന്നത് ആരംഭിച്ചിട്ടില്ലെന്നും 2016 ൽ എല്ലാവർക്കും നൽകിയ മോഡൽ ഉടൻ തന്നെ പ്രാബല്യത്തിൽ കൊണ്ടുവരണമെനനും കർശന നിർദ്ദേശമുണ്ട്.
എല്ലാ ജില്ലാതല ജയിലുകളിലും കോടതികളിലും വീഡിയോ കോൺഫറൻസിംഗ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക ശ്രമങ്ങൾ നടത്തണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചു. ജയിലുകളിലെ വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങൾ കൂടുതൽ വർദ്ധിപ്പിക്കുന്നതിന്, ‘മോഡേണൈസേഷൻ ഓഫ് പ്രിസൺ’ പദ്ധതിയ്ക്ക് കീഴിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സഹായമായി ഗ്രാന്റുകൾ നൽകുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു, ഈ ഗ്രാന്റ് കാര്യക്ഷമമായി വിനിയോഗിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭ്യർത്ഥിച്ചു.
Discussion about this post