ന്യൂഡൽഹി : സിനിമയിൽ ഹിന്ദു വിരുദ്ധ ഉളളടക്കങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിനെതിരെ പുതിയ നടപടികളുമായി സന്യാസിമാർ. സനാതന ധർമ്മത്തെയും ഹിന്ദു ദൈവങ്ങളെയും അവഹേളിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടി ധർമ്മ സെൻസർ ബോർഡ് രൂപീകരിച്ചു. ഹിന്ദു സന്യാസിമാരുടെ നേതൃത്വത്തിലാണ് പുതിയ സംവിധാനം രൂപീകരിച്ചിരിക്കുന്നത്.
ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടന്ന മാഘ് മേളയിൽ സന്യാസിമാരും വിവിധ മേഖലകളിൽ നിന്നുള്ളവരും അടങ്ങിയ പത്ത് അംഗങ്ങൾ ചേർന്നാണ് പുതിയ സെൻസർ ബോർഡിന് രൂപം നൽകിയത്. ഹിന്ദു ആചാരങ്ങളെ ലംഘിക്കുന്ന രീതിയിലുള്ള സീനുകൾ സിനിമയിൽ ഉൾപ്പെടുത്തുന്ന പ്രവണത ബോളിവുഡിൽ ഉൾപ്പെടെ കണ്ടുവരുന്നുണ്ട്. ഇതിന് അറുതി വരുത്തുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ഷാരൂഖ് ഖാൻ നായകനാകുന്ന പഠാൻ എന്ന ചിത്രമാണ് ബോർഡ് ആദ്യം പരിശോധിക്കുക.
ബോർഡ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ എല്ലാ സിനിമാ നിർമ്മാതാക്കളെയും അറിയിച്ചിട്ടുണ്ടെന്നും സനാതന ധർമ്മത്തെ അനാദരിക്കുന്നതോ പരിഹസിക്കുന്നതോ ആയ രംഗങ്ങളും സംഭാഷണങ്ങളും ഇനിമുതൽ സിനിമകളിൽ ഉൾപ്പെടുത്തരുതെന്ന് നിർദ്ദേശിച്ചതായും അവിമുക്തേശ്വരാനന്ദ് സരസ്വതി പറഞ്ഞു.
സംസാരിക്കുക, ഇടപെടുക, നിർത്തുക എന്ന നയത്തെ അടിസ്ഥാനമാക്കിയാണ് മാർഗനിർദ്ദേശങ്ങൾ രൂപീകരിച്ചിരിക്കുന്നത്. സിനിമാ പ്രവർത്തകർ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിയമപരമായ വഴി സ്വീകരിക്കും. ഇതിനായി ലീഗൽ സെല്ലും രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ, സർക്കാർ സ്ഥാപിച്ച സെൻസർ ബോർഡ് പാസാക്കിയ സിനിമകളിൽ ആളുകളുടെ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങൾ അടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ബോർഡ് രൂപീകരിക്കാൻ തീരുമാനിച്ചത്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്നോടിയായി ബോർഡിലെ അംഗങ്ങൾ അത് കാണുകയും മതവികാരത്തെ വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും. സനാതന ധർമ്മത്തെ അവഹേളിക്കുന്ന എന്തെങ്കിലും സീനുകളുണ്ടെങ്കിൽ അതിനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ സെൻസർ ബോർഡിന്റെ സഹായിയായാണ് പ്രവർത്തിക്കുക. തങ്ങൾ ഒരിക്കലും സെൻസർ ബോർഡിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post