ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് ബിബിസി സംപ്രേഷണം ചെയ്ത വിവാദ ഡോക്യുമെന്ററിക്കെതിരെ മുൻ നയതന്ത്ര വിദഗ്ധരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബിബിസിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് നെതർലൻഡിലെ മുൻ ഇന്ത്യൻ പ്രതിനിധിയായിരുന്ന ഭാസ് വതി മുഖർജി പറഞ്ഞു.
ഇന്ത്യയിൽ പൊതുതിരഞ്ഞെടുപ്പ് നടക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് ഡോക്യുമെന്ററി ബിബിസി പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിന്റെ അന്തിമ ഘട്ടത്തിലേക്ക് അടുക്കുന്ന ബ്രിട്ടനെ പിന്തിരിപ്പിക്കുകയെന്ന ഗൂഢലക്ഷ്യവും സംശയിക്കേണ്ടതുണ്ടെന്നും ഭാസ്‌വതി മുഖർജി ചൂണ്ടിക്കാട്ടി.
രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ കൈകടത്താനുളള ശ്രമമാണ് ബിബിസി നടത്തുന്നതെന്ന് അവർ ആരോപിച്ചു. ഇന്ത്യയും യുകെയുമായുളള ബന്ധം തകർക്കാനുളള ശ്രമമാണിത്. ഇന്ത്യയെ പഴയ കോളനിവാഴ്ചയുടെ നിലയിലാണ് ബിബിസി കാണുന്നതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അവർ കുറ്റപ്പെടുത്തി.
വിവേചന പരമായ ഡോക്യുമെന്ററിയാണ് ബിബിസി തയ്യാറാക്കിയത്. സ്വകാര്യ വ്യക്തികളുടെ സാമ്പത്തിക സഹായത്തോടെയാണ് പരിപാടി ഒരുക്കിയതെന്നും അവർ ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുളള സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകളുടെയും വിലപേശലുകളുടെയും അന്തരീക്ഷം ആകെ തകർക്കുന്ന സമീപനമാണ് ബിബിസി ഇതിലൂടെ സംജാതമാക്കിയതെന്നും അവർ കുറ്റപ്പെടുത്തി.
ഗുജറാത്ത് കലാപത്തിന്റെ പേരിൽ നരേന്ദ്രമോദിയെ വേട്ടയാടാനും അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനുമുളള ആസൂത്രിതമായ ശ്രമമാണ് ബിബിസി രണ്ട് ഭാഗങ്ങളായി ചിത്രീകരിച്ച ഡോക്യുമെന്ററിയിൽ ഉളളത്. ഇന്ത്യൻ പ്രധാനമന്ത്രിയെ കുറ്റവാളിയായി ചിത്രീകരിക്കുന്ന ഡോക്യുമെന്ററിക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ആദ്യം മുതലേ ആരോപണം ഉയർന്നിരുന്നു. ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ശേഷം അതിന്റെ പേരിൽ നരേന്ദ്രമോദിയെ അവഹേളിക്കുകയായിരുന്നു ലക്ഷ്യം. ഡോക്യുമെന്ററിയെക്കുറിച്ച് പാക് വംശജനായ ബ്രിട്ടീഷ് എംപി പാർലമെന്റിൽ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
Discussion about this post