മംഗലൂരു: മംഗലൂരുവിൽ മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് വൻ ലഹരിഉപയോഗം. മലയാളികളായ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പെടെ പോലീസ് പരിശോധനയിൽ പിടിയിലായി. ദക്ഷിണ കന്നഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി റാക്കറ്റിന്റെ വേരറുക്കാൻ ലക്ഷ്യമിട്ടാണ് പോലീസിന്റെ ഇടപെടൽ. വെളളിയാഴ്ച നടത്തിയ പരിശോധനയിൽ മെഡിക്കൽ വിദ്യാർത്ഥികളും ഡോക്ടർമാരും ഉൾപ്പെടെ ഒൻപത് പേരാണ് പിടിയിലായത്.
ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡുകളിൽ ഉൾപ്പെടെ അറസ്റ്റിലായവരുടെ എണ്ണം 29 ആയി. ഇതിൽ 22 പേരും മെഡിക്കൽ രംഗത്തുളളവരാണ്. കഞ്ചാവും മരിജുവാനയും അടക്കമുളള ലഹരിവസ്തുക്കളാണ് മെഡിക്കൽ കോളജുകൾ കേന്ദ്രീകരിച്ച് വ്യാപകമായി ഉപയോഗിച്ചിരുന്നത്.
മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥി അയിഷാ മുഹമ്മദ് (23), സൂര്യജിത് ദേവ് (20) എന്നിവരാണ് പിടിയിലായ മലയാളികൾ. മംഗലൂരുവിലെ കസ്തൂർബ മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളാണ് ഇവർ. ഇവരുൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുളള വിദ്യാർത്ഥികളാണ് പിടിയിലായതിൽ പകുതിയോളവുമെന്ന് പോലീസ് പറഞ്ഞു. ശ്രീനിവാസ് ആശുപത്രിയിലെ സിദ്ധാർത്ഥ പവാസ്‌കർ (29) മംഗലൂരുവിലെ ദുർഗാസഞ്ജീവിനി ആശുപത്രിയിലെ സുധീന്ദ്ര (34) എന്നിവരാണ് അറസ്റ്റിലായ ഡോക്ടർമാർ.
ദക്ഷിണ കന്നഡ ജില്ലയിൽ എട്ട് മെഡിക്കൽ കോളജുകളാണ് ഉളളത്. ഓഫ്‌ലൈൻ ക്ലാസുകൾ തുടങ്ങിയതോടെയാണ് ഇവിടെ ലഹരി ഉപയോഗം വർദ്ധിച്ചതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസം പിടിയിലായവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്. സംഭവത്തിൽ രണ്ട് ഡോക്ടർമാരെ കസ്തൂർബ മെഡിക്കൽ കോളജ് സർവ്വീസിൽ നിന്ന് ടെർമിനേറ്റ് ചെയ്തിട്ടുണ്ട്. അഞ്ച് വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
ഇന്ത്യൻ വംശജനായ യുകെ പൗരൻ നീൽ കിഷോരി ലാൽ രാംജി ഷാ, നഗരത്തിലെ കോളജിലെ ഒരു ഡെന്റൽ വിദ്യാർത്ഥി എന്നിവരാണ് ലഹരി റാക്കറ്റിലെ മുഖ്യ കണ്ണികൾ. ഇവർക്ക് എങ്ങനെയാണ് ലഹരി ലഭിച്ചിരുന്നതെന്നും ഇതിന്റെ വിൽപനയും കൈമാറ്റവും എങ്ങനെയാണ് നടന്നിരുന്നതെന്നും വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് കമ്മീഷണർ എൻ ശശി കുമാർ പറഞ്ഞു. മെഡിക്കൽ കോളജിൽ കഞ്ചാവ് എത്തിച്ചു നൽകിയ ഒരാൾ പിടിയിലായതോടെയാണ് പോലീസിന് ഇത് സംബന്ധിച്ച് സൂചന ലഭിച്ചത്. പലരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ് ആണെന്നും ഇത് തുടരന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
Discussion about this post