ന്യൂഡൽഹി : രാമചരിതമാനസ് അസംബന്ധ പുസ്തകമാണെന്നും, അത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സമാജ് വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. സ്വന്തം സന്തോഷത്തിനായി തുളസീദാസ് എഴുതിയ പുസ്തകമാണിതെന്ന് മൗര്യ പറഞ്ഞു.
എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ടെങ്കിലും ജാതിയുടെ പേരിൽ ഒരു പ്രത്യേക വിഭാഗത്തെ അപമാനിക്കുന്നവരെ താൻ എതിർക്കുന്നു. ഇപ്പോൾ കോടിക്കണക്കിന് ആളുകൾ രാമചരിതമാനസ് പുസ്തകം വായിക്കുന്നില്ലെന്നും അതെല്ലാം മാലിന്യമാണെന്നും രാമചരിതമനസിന്റെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും സ്വാമി പ്രസാദ് സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് പ്രതിഷേധാർഹമാണ്. ആ ഭാഗങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ മുഴുവൻ പുസ്തകവും നിരോധിക്കണമെന്നും സമാജ് വാദി നേതാവ് പറഞ്ഞു.
രാമചരിതമാനസിനെ ഒരു മതഗ്രന്ഥമായി താൻ കണക്കാക്കുന്നില്ല. തുളസീദാസ് ഈ പുസ്തകം എഴുതിയത് സ്വന്തം സന്തോഷത്തിനാണ്. രാമചരിതമാനസിൽ ശൂദ്രർ താഴ്ന്നവരാണെന്ന സർട്ടിഫിക്കറ്റ് നൽകുന്ന ചില വാക്യങ്ങൾ ഉണ്ടെന്നും സ്വാമി പ്രസാദ് ആരോപിച്ചു. രാമചരിതമനസ് പ്രകാരം ബ്രാഹ്മണൻ എത്ര തെറ്റ് ചെയ്താലും അത് ശരിയാണെന്നും ശൂദ്രൻ എത്ര ശരി ചെയ്താലും അത് തെറ്റാണെന്നും സ്വാമി പ്രസാദ് പറഞ്ഞു. നേരത്തേ ബിഹാർ വിദ്യാഭ്യാസ മന്ത്രി ചന്ദ്രശേഖർ യാദവും രാമചരിതമാനസ് കൃതിയെ അപമാനിച്ചിരുന്നു.
സംഭവത്തിൽ സ്വാമി പ്രസാദ് മൗര്യയ്ക്കെതിരെ അഖില ഭാരതീയ ഹിന്ദു മഹാസഭ, ഹസ്രത്ഗഞ്ച് പോലീസിൽ പരാതി നൽകി. ഹിന്ദു മതഗ്രന്ഥത്തെ വിമർശിച്ച മൗര്യയുടെ പ്രസ്താവന കോടിക്കണക്കിന് ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് അഖില ഭാരതീയ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റ് ഋഷികുമാർ ത്രിവേദി പറഞ്ഞു. ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും സമൂഹത്തിൽ അസ്വാരസ്യം സൃഷ്ടിക്കാനുമുള്ള ശ്രമമാണ് പ്രസ്താവനയെന്ന് അഖിലേന്ത്യ ഹിന്ദു മഹാസഭ വക്താവ് ശിശിർ ചതുർവേദി വ്യക്തമാക്കി.
സമാജ് വാദി പാർട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്റെ മരുമകളും ബിജെപി നേതാവുമായി അപർണ യാദവും, സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി അപലപിച്ചു.
Discussion about this post