ന്യൂഡൽഹി: ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിയ്‌ക്കെതിരെ സംസാരിച്ചതിന്റെ പേരിൽ വലിയ ഭീഷണി നേരിടുന്നതായി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രി എകെ ആന്റണിയുടെ മകനുമായ അനിൽ കെ ആന്റണി. ഇന്നലെ വൈകീട്ട് മുതൽ ഫോണിലേക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി പദവികളിൽ നിന്നും രാജിവച്ചതിന് പിന്നാലെ വാർത്താ ഏജൻസിയാ എഎൻഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജിവയ്ക്കുക എന്നത് വ്യക്തിപരമായി എടുത്ത തീരുമാനമാണ്. ഇതാണ് നല്ലതെന്ന് കരുതുന്നു. ഇക്കാര്യം അച്ഛനുമായി സംസാരിച്ചിരുന്നില്ല. രാജി അയച്ചു. പാർട്ടി നേതൃത്വം രാജി സ്വീകരിക്കുമെന്നാണ് കരുതുന്നത്. ഈ കോൺഗ്രസിൽ സ്ഥാനമുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അനിൽ ആന്റണി വ്യക്തമാക്കി.
ഇന്നലെ മുതൽ ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഒരുപാട് കോളുകളും സന്ദേശങ്ങളുമാണ് ഫോണിലേക്ക് വരുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരുപാട് കാര്യങ്ങൾ മാറി. കോൺഗ്രസിന്റെ പലഭാഗത്തു നിന്നും ഉണ്ടായ പ്രതികരണങ്ങൾ വേദനിപ്പിച്ചു. എങ്കിലും അതൊന്നും സാരമാക്കുന്നില്ലെന്നും അനിൽ കെ ആന്റണി കൂട്ടിച്ചേർത്തു.
രാവിലെ ട്വിറ്ററിലൂടെയായിരുന്നു അനിൽ കെ ആന്റണി തന്റെ രാജിക്കാര്യം അറിയിച്ചത്. എഐസിസി സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്ററും, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറുമായിരുന്നു. ബിബിസിയുടെ ഡോക്യുമെന്ററിയ്‌ക്കെതിരെ സംസാരിച്ചതിന്റെ പേരിൽ കോൺഗ്രസ് നേതാക്കളിൽ നിന്നും രൂക്ഷ വിമർശനമാണ് അനിൽ കെ ആന്റണി നേരിട്ടത്. ഇതോടെയായിരുന്നു രാജിവയ്ക്കാനുള്ള തീരുമാനം.
Discussion about this post