ന്യൂഡൽഹി : സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരിക്കാനുള്ള രഹന ഫാത്തിമയുടെ വിലക്ക് കർശന വ്യവസ്ഥകളോടെ നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും പ്രതികരിക്കാൻ പാടില്ല എന്ന കർശന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിലക്ക് നീക്കിയത്.
അതേസമയം, ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാന സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. രഹന ഫാത്തിമ പലതവണ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
ശബരിമല ആചാര ലംഘനം സംബന്ധിച്ച് സുപ്രീം കോടതി വിധിക്ക് ശേഷവും താൻ ശബരിമലയ്ക്ക് പോകുകയാണെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച് രഹന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിനെതിരെ ബിജെപി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഹൈക്കോടതി നിബന്ധനകളോടെ ജാമ്യം അനുവദിച്ചു. എന്നാൽ ഈ വ്യവസ്ഥകൾ രഹന ഫാത്തിമ പലതവണ ലംഘിച്ചുവെന്നാണ് സർക്കാർ സത്യവാങ് മൂലത്തിൽ പറയുന്നത്.
ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് രണ്ട് കേസുകളിൽ അന്വേഷണം പൂർത്തിയായി വിചാരണ നടപടികൾ തുടരുന്നുണ്ട്. ഈ സാഹചര്യത്തിൽ രഹന ഫാത്തിമയ്ക്ക് ഇളവ് നൽകരുതെന്ന് സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
Discussion about this post