പോച്ചെഫ്‌സ്‌ട്രോം (ദക്ഷിണാഫ്രിക്ക): ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ശോഭനമെന്ന് ഉറപ്പിച്ച് രാജ്യത്തിന് ഒരു കിരീടനേട്ടം കൂടി. പ്രഥമ അണ്ടർ 19 വനിതാ ട്വന്റി -20 ലോകകപ്പ് കിരീടമാണ് ഇന്ത്യ സ്വന്തമാക്കിയത്. കലാശക്കളിയിൽ എതിരാളികളായിരുന്ന ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റുകൾക്ക് തകർത്തായിരുന്നു വിജയം.
ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. 17.1 ഓവറിൽ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കരുത്ത് 68 റൺസിലൊതുങ്ങി. മദ്ധ്യനിരയിൽ ഇറങ്ങി 19 റൺസെടുത്ത റിയാന മക്‌ഡൊണാൾഡ് മാത്രമാണ് ഇന്ത്യയുടെ ബൗളിംഗ് കൊടുങ്കാറ്റിന് മുൻപിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. ഇംഗ്ലണ്ട് ടീമിനെ നയിച്ച ഗ്രെയ്‌സ് സ്‌ക്രിവൻസ് ഉൾപ്പെടെ നാല് റൺസുമായി ആദ്യം തന്നെ കൂടാരം കയറി.
ഫീൽഡിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനമാണ് ഇന്ത്യയുടെ കൗമാര താരങ്ങൾ പുറത്തെടുത്തത്.
ഇന്ത്യയ്ക്ക് വേണ്ടി സദ്ധു, അർച്ചനാദേവി, പർഷാവി ചോപ്ര എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. നാല് ഓവർ എറിഞ്ഞ സദ്ധു കേവലം ആറ് റൺസ് മാത്രം വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. സദ്ധുവാണ് പ്ലെയർ ഓഫ് ദ മാച്ച്. മന്നത്ത് കശ്യപ്, സഫാലി വർമ, സോനം യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
മുൻനിര ഒന്നിന് പിറകേ ഒന്നായി കൂടാരം കയറിയതോടെ ഇംഗ്ലണ്ട് ദുർബ്ബലമായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 14 ഓവറിൽ മൂന്ന് വിക്കറ്റുകളുടെ നഷ്ടത്തിൽ അനായാസം
വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 24 റൺസ് വീതമെടുത്ത സൗമ്യ തിവാരിയും ഗൊംഗാതി തൃഷയുമാണ് ഇന്ത്യയെ കൈപിടിച്ച് വിജയത്തിലേക്ക് നയിച്ചത്.
ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സഫാലി വർമ 15 റൺസെടുത്തു. 5 റൺസെടുത്ത ശ്വേസ ഷെറാവത്തിന്റയും റൺസൊന്നും എടുക്കാതിരുന്ന റിഷിത ബസുവിന്റെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
Discussion about this post