റായ്പൂർ: ഛത്തീസ്ഗഡിലെ ബിജാപൂരിൽ സുരക്ഷാ സേനയ്ക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് കമ്മ്യൂണിസ്റ്റ് ഭീകരസംഘടനയുടെ (മാവോയിസ്റ്റ്) വനിതാ നേതാവ് അറസ്റ്റിൽ. മാവോയിസ്റ്റ് സംഘടനയുടെ വനിതാ കേഡർ മഡ്കം ഉംഗി എന്ന കമലയെ ആണ് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഛത്തീസ്ഗഡിലെ ബിജാപൂരിൽ 2021 ഏപ്രിലിൽ നടന്ന ഏറ്റമുട്ടലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. 22 സൈനികരാണ് ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ചത്. 35 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ബിജാപൂർ ജില്ലയിലെ മുത്തമഡ്ഗു സ്വദേശിയാണ് കമല. സുരക്ഷാ സേനയുടെ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനെതിരെയായിരുന്നു കമലയുടെ നേതൃത്വത്തിൽ ഭീകരർ സൈനികരുമായി ഏറ്റമുട്ടിയത്. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ഭീകരർ ആക്രമണം നടത്തിയതെന്ന് എൻഐഎ കോടതിയെ അറിയിച്ചു.
“ ബിജാപൂർ ജില്ലയിലെ ഭോപ്പാൽപട്ടണത്തിലെ വീട്ടിൽ ഒരു വനിതാ മാവോയിസ്റ്റ് ഒളിച്ചിരിക്കുന്നതായി സൂചന ലഭിച്ചു. രഹസ്യവിവരത്തെ തുടർന്ന് റായ്പൂരിൽ നിന്നുള്ള എൻഐഎ സംഘം ഓപ്പറേഷൻ ആരംഭിച്ചു“, എൻഐഎ വക്താവ് പറഞ്ഞു. 2021 ൽ നടന്ന തെകുലഗുഡ ആക്രമണക്കേസിലും നാലാം പ്രതിയാണ് അറസ്റ്റിലായ ഉംഗിയെന്ന് ഛത്തീസ്ഗഢ് പോലീസ് പറഞ്ഞു.
തെലങ്കാന പോലീസിൽ നിന്നാണ് ഉംഗിയെക്കുറിച്ച് എൻഐഎയ്ക്ക് സൂചന ലഭിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ മറ്റൊരു ഭീകരനിൽ നിന്നാണ് ഉംഗിയുടെ ഒളിത്താവളത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഈ രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു എൻഐഎ ഓപ്പറേഷൻ. മാവോയിസ്റ്റ് ഭീകരസംഘടനയുടെ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല സംഘത്തിൻറെ നേതാവാണ് ഉംഗി. കേസുമായി ബന്ധപ്പെട്ട് മറ്റ് മാവോയിസ്റ്റ് ഭീകരരിലേക്ക് എത്താൻ ഉംഗിയുടെ അറസ്റ്റിലൂടെ സാധിക്കുമെന്നാണ് അന്വേഷണ ഏജൻസികൾ പ്രതീക്ഷിക്കുന്നത്.
Discussion about this post