ഒഡീഷ: ഒഡീഷ ആരോഗ്യമന്ത്രി നബ കിസോർ ദാസിന്റെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ക്രൈംബ്രാഞ്ച് അന്വേഷണസംഘം.മന്ത്രിയെ വെടിവെച്ച് കൊലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനായ ഗോപാൽ കൃഷ്ണദാസ് കഴിഞ്ഞ 15 ദിവസത്തിനിടെ അഞ്ച് തവണ നബ കിഷോർ ദാസിനെ വധിക്കാൻ ശ്രമിച്ചിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കഴിഞ്ഞ ഞായറാഴ്ചയാണ് ഗോപാൽ കൃഷ്ണദാസ് മന്ത്രിയെ വെടിവച്ച് കൊലപ്പെടുത്തിയത്. പൊതുപരിപാടിക്കെത്തിയ മന്ത്രിയുടെ തൊട്ടടുത്ത് നിന്നാണ് ഇയാൾ രണ്ട് തവണ വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ ഗോപാൽ കൃഷ്ണദാസിനെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.
സർബഹാലിലെ വീട്ടിൽ മന്ത്രി എപ്പോഴൊക്കെയാണ് ഉണ്ടാവുക എന്നതിനെ കുറിച്ച് ഇയാൾ അയൽക്കാരോടും പലതവണ അന്വേഷിച്ചിരുന്നു. ഇത്തരത്തിൽ അഞ്ച് തവണ മന്ത്രി വീട്ടിൽ ഉണ്ടോ എന്ന് അന്വേഷിച്ച് ഇയാൾ എത്തിയിരുന്നു. ഈ സമയത്തൊന്നും മന്ത്രി വീട്ടിൽ ഉണ്ടായിരുന്നില്ല. വെടിവയ്ക്കാൻ തയ്യാറായി തന്നെയാണ് ഉദ്യോഗസ്ഥൻ വീട്ടിൽ എത്തിയിരുന്നത്.
കൊലപാതകത്തിന് രണ്ട് ദിവസം മുൻപ് തന്നെ ഇയാൾ മന്ത്രിയുടെ പൊതുപരിപാടിയെ കുറിച്ച് അന്വേഷിച്ച് അറിഞ്ഞിരുന്നു. വ്യക്തമായ ആസൂത്രണത്തോടെയാണ് ഇയാൾ വെടിവയ്ക്കാൻ എത്തിയതെന്ന് ചോദ്യം ചെയ്യലിൽ നിന്ന് തെളിഞ്ഞെന്നും പോലീസ് പറയുന്നു. ഗോപാലിന്റെ ബന്ധുവിന് ജോലി നൽകണമെന്ന ആവശ്യം മന്ത്രി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് നേരത്തെ പോലീസ് വെളിപ്പെടുത്തിയിരുന്നു. മാനസിക അസ്വാസ്ഥ്യത്തിന് ഗോപാൽ മരുന്നു കഴിച്ചിരുന്നുവെന്ന് വീട്ടുകാർ വെളിപ്പെടുത്തിയതോടെ, ഇതുൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post