ന്യൂഡൽഹി: രാജ്യസഭാ എംപിയായതിന് ശേഷം പ്രാദേശിക സിപിഎം പ്രവർത്തകർ വേട്ടയാടുന്നുവെന്ന പരാതിയുമായി പി.ടി ഉഷ. കോഴിക്കോടുള്ള ഉഷ സ്‌കൂളിന് നേരെ ഇവർ നിരന്തരം ആക്രമണം നടത്തുകയാണെന്ന് ഉഷ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.ടി ഉഷ.
ഒരു പാട് കാലമായി സ്‌കൂളിന് നേരെ ചിലവരുടെ ആക്രമണങ്ങൾ തുടരുകയാണ്. താ്ൻ എംപിയായ ശേഷം ഇത് വർദ്ധിച്ചു. സ്‌കൂളിലേക്ക് അതിക്രമിച്ച് ചിലർ ചുവന്ന കൊടി നാട്ടി. ഇതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ശ്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയ ശേഷമാണ് ഇവിടെ നിന്നും ഇവർ കൊടി എടുത്ത് മാറ്റിയത്.
25 ഓളം പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളാണ് ഇത്. ഇതിൽ ഭൂരിഭാഗവും ഉത്തരേന്ത്യയിൽ നിന്നുള്ളവരാണ്. സ്‌കൂളിന്റെ പരിസരം വളച്ച് കെട്ടി സുരക്ഷിതമാക്കാൻ തങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ ചിലരുടെ എതിർപ്പിനെ തുടർന്ന് അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അടച്ച് ഉറപ്പില്ലാത്തതു കൊണ്ടാണ് ഉപദ്രവം വർദ്ധിക്കുന്നത്. രാത്രി കാലങ്ങളിൽ സ്‌കൂൾ കോമ്പൗണ്ടിലേക്ക് ലഹരി മാഫിയ സംഘം അതിക്രമിച്ച് കടക്കും. ഇത് മാത്രമല്ല മാലിന്യം തള്ളിയും മറ്റ് പല മാർഗ്ഗങ്ങളിലൂടെയും ഉപദ്രവിക്കുകയാണെന്നും പി.ടി ഉഷ വ്യക്തമാക്കി.
വലിയ ആശങ്കയാണ് ഉള്ളത്. ഹോസ്റ്റലിന്റെയും സിന്തറ്റിക് ട്രാക്കിന്റെയും ഇടയിലെ റോഡിലാണ് പ്രശ്‌നം. ഗ്രൗണ്ട് കഴിഞ്ഞ് തൊട്ടപ്പുറത്ത് മഡ്ഡ് റോഡുണ്ട്. അത് കോൺഗ്രീറ്റ് ചെയ്ത് നൽകാൻ പറഞ്ഞിരുന്നു. താൻ സഹായിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ ഇതിന് പ്രശ്‌നക്കാർ കൂട്ടാക്കുന്നില്ലെന്നും പി.ടി ഉഷ വ്യക്തമാക്കി.
Discussion about this post