ന്യൂഡൽഹി : രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര സർക്കാർ പദ്ധതിയിൽ കേരളത്തിലെ സ്റ്റേഷനുകളും. സംസ്ഥാനത്തെ 34 റെയിൽവേ സ്റ്റേഷനുകളെയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആലപ്പുഴ, അങ്ങാടിപ്പുറം, അങ്കമാലി-കാലടി, ചാലക്കുടി, ചങ്ങനാശേരി, ചെങ്ങന്നൂർ, ചിറയിൻകീഴ്, എറണാകുളം, എറണാകുളം ടൗൺ, ഏറ്റുമാനൂർ, ഫറോക്ക്, ഗുരുവായൂർ, കാസർഗോഡ്, കായംകുളം, കൊല്ലം, കോഴിക്കോട്, കുറ്റിപ്പുറം, മാവേലിക്കര, നെയ്യാറ്റിൻകര, നിലമ്പൂർ റോഡ്, ഒറ്റപ്പാലം, പരപ്പനങ്ങാടി, പയ്യന്നൂർ, പുനലൂർ, ഷൊർണൂർ ജംഗ്ഷൻ, തലശ്ശേരി, തൃശ്ശൂർ, തിരൂർ, തിരുവല്ല, തിരുവനന്തപുരം, തൃപ്പൂണിത്തുറ, വടകര, വർക്കല, വടക്കഞ്ചേരി എന്നീ സ്റ്റേഷനുകളാണ് ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുക.
നിലവിൽ കേരളത്തിൽ പുരോഗമിക്കുന്ന 8799 കോടിയുടെ ഒൻപത് പദ്ധതികൾക്ക് പുറമേയാണിത്. ഇതിൽ കൊല്ലം, എറണാകുളം ജംഗ്ഷൻ, എറണാകുളം ടൗൺ എന്നീ സ്റ്റേഷനുകളുടെ ടെൻഡർ നടപടികൾ ഇതിനോടകം പൂർത്തിയായി. തിരുവനന്തപുരം സ്റ്റേഷന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്.
ഇതിനായി 2,033 കോടിയാണ് കേന്ദ്ര വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ലഭിച്ചതിനേക്കാൾ 87 ശതമാനം അധികമാണിത്.
ഇതോടൊപ്പം അങ്കമാലി-എരുമേലി ശബരി റെയിൽപാതയും യാഥാർഥ്യമാകാൻ പോകുകയാണ്. പദ്ധതിക്കായി 100 കോടി രൂപ കേന്ദ്രം നീക്കിവച്ചു. 116 കിലോമീറ്റർ ദൈർഘ്യമുളള പാതയുടെ നിർമാണ ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കും.
Discussion about this post