മുംബൈ: മുംബൈയിലെ വോർലിയിൽ നിർമിക്കാനിരിക്കുന്ന ആഡംബര അപ്പാർട്ട്‌മെന്റുകൾ വിൽപന നടന്നത് കോടികൾക്ക്. വോർലിയിലെ ഡോ. ആനി ബസന്റ് റോഡിൽ നിർമിക്കാനിരിക്കുന്ന ആഡംബര അപ്പാർട്ട്‌മെന്റുകളാണ് റെക്കോഡ് തുകയ്ക്ക് കച്ചവടമായത്.
23 അപ്പാർട്ട്‌മെന്റുകളാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം വിറ്റുപോയ തുക 1200 കോടി രൂപ വരുമെന്നാണ് വിവരം. ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ അപ്പാർട്ട്‌മെന്റ് കച്ചവടമാണ് ഇതെന്ന് റിയിൽ എസ്റ്റേറ്റ് എക്‌സ്‌പെർട്ടുകളും പറയുന്നു.
ഡി മാർട്ട് ഫൗണ്ടർ രാധാകിഷൻ ധമാനിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് അപ്പാർട്ട്‌മെന്റുകൾ ഒരുമിച്ച് സ്വന്തമാക്കിയതെന്നാണ് വിവരം. പ്രീമിയം ലക്ഷ്വറി പ്രൊ ജക്ടാണിത്. ബിൽഡറും ബിസിനസുകാരനുമായിരുന്ന സുധാകർ ഷെട്ടി ആയിരുന്നു അപ്പാർട്ട്‌മെന്റുകളുടെ ഉടമ. ബിൽഡർ വികാസ് ഒബ്രോയിയുമായി ചേർന്ന് ഈ പ്രൊജക്ടിനെ ഇവർ പുനർനിർമിക്കുകയായിരുന്നു.
5000 സ്‌ക്വയർഫീറ്റ് വലിപ്പമാണ് ഓരോ അപ്പാർട്ട്‌മെന്റിനും ഉളളത്. 50 മുതൽ 60 കോടി വരെയാണ് ഓരോന്നിന്റെയും നിർമാണച്ചിലവ്. ഒരുമിച്ച് അപ്പാർട്ട്‌മെന്റുകൾ വാങ്ങിയതുകൊണ്ടു തന്നെ ഉദ്ദേശിച്ച വിലയിൽ ചില നീക്കുപോക്കുകൾ വേണ്ടി വന്നതായി സുധാകർ ഷെട്ടിയുമായി അടുപ്പമുളളവരെ ഉദ്ധരിച്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നാല് അഞ്ച് മാസമായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരികയായിരുന്നു.
പ്രൊജക്ടിലെ വലിയ അപ്പാർട്ട്‌മെന്റുകളിൽ ചിലത് കഴിഞ്ഞ വർഷം വിറ്റുപോയിരുന്നു. 75 മുതൽ 80 കോടി രൂപയ്ക്കായിരുന്നു കച്ചവടം. ഐജിഇ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും 151 കോടി രൂപയ്ക്ക് രണ്ട് അപ്പാർട്ട്‌മെന്റുകൾ വാങ്ങിയിരുന്നു.
2021 ൽ സൗത്ത് മുംബൈയിലെ മാർക്വീ പ്രോപ്പർട്ടീസ് ബംഗ്ലാവ് രാധാകിഷനും സഹോദരൻ ഗോപീകിഷനും ചേർന്ന് വാങ്ങിയിരുന്നു. 1001 കോടി രൂപയ്ക്കായിരുന്നു ഇടപാട്. ഇതാണ് ഇതിന് മുൻപ് രാജ്യത്ത് നടന്ന ഏറ്റവും വലിയ റസിഡൻഷ്യൽ പ്രോപ്പർട്ടി ഡീൽ.
Discussion about this post