അസം: അസമിൽ വർദ്ധിച്ച് വരുന്ന ശൈശവ വിവാഹ കേസുകളുമായി ബന്ധപ്പെട്ട് 60 ഖാസിമാർ ഉൾപ്പെടെ 2278 പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ശെശവ വിവാഹവുമായി ബന്ധപ്പെട്ട് 4000ലധികം എഫ്ഐആറുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തവരേയും ഇതിന് നേതൃത്വം നൽകിയവർക്കും എതിരെയുള്ള നടപടി ശക്തമാക്കാൻ ഇക്കഴിഞ്ഞ ജനുവരി 23നാണ് സർക്കാർ ഉത്തരവിടുന്നത്.
14 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്കെതിരെ പോക്സോ നിയമപ്രകാരവും, 14നും 18നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്കെതിരെ ശൈശവ വിവാഹ നിരോധന നിയമപ്രകാരവും കേസെടുക്കാനാണ് അസം സർക്കാർ പോലീസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. 4074 കേസുകളാണ് സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 8000ത്തിലധികം പേർക്കെതിരെയാണ് നിലവിൽ കേസുള്ളത്.
നിയമവിരുദ്ധ വിവാഹത്തിന് പ്രോത്സാഹനം നൽകുന്ന മാതാപിതാക്കൾക്കും പുരോഹിതർക്കും ഖാസിമാർക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. അതേസമയം അറസ്റ്റിലായവരിൽ ചിലരുടെ ഭാര്യമാർ തങ്ങളുടെ ഭർത്താക്കന്മാരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ഏക വരുമാന മാർഗം ഭർത്താവാണെന്നും തങ്ങൾക്ക് പരാതി ഇല്ലെന്നുമാണ് ഇവരുടെ വാദം.
Discussion about this post