വാഷിംഗ്ടൺ: ഇന്ത്യയും ജപ്പാനും ഉൾപ്പെടെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ചൈന ചാര ബലൂണുകൾ പറത്തിവിട്ടതായി റിപ്പോർട്ട്. വടക്കേ അമേരിക്കൻ ആകാശത്ത് കണ്ടെത്തിയ ഭീമൻ ചാര ബലൂൺ അമേരിക്ക തകർത്തതിന് പിന്നാലെയാണ് ഈ വിവരം പുറത്തുവരുന്നത്.
ജപ്പാൻ, ഇന്ത്യ, വിയറ്റ്‌നാം, തായ്വാൻ, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ ചൈനയ്ക്ക് ഉയർന്നുവരുന്ന തന്ത്രപരമായ താൽപ്പര്യമുള്ള രാജ്യങ്ങളിലെ സൈനികവിവരങ്ങളെയും മേഖലകളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ചാര ബലൂണുകളെ ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.അന്താരാരഷ്ട്ര മാദ്ധ്യമമാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് പുറത്തുവിട്ടത്.
ചാര പ്രവർത്തനത്തിനായി ചൈനയുടെ തെക്കൻ തീരത്തെ ഹൈനാൻ പ്രവശ്യയ്ക്ക് പുറത്ത് വർഷങ്ങളായി നീക്കങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അജ്ഞാതരായ പ്രതിരോധ,രഹസ്യാന്വേഷണ ഉദ്യോഗസ്ഥ സംഘം നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കണ്ടെത്തിയത്. ചാര പ്രവർത്തനത്തിനായി ചൈന ഉപയോഗിക്കുന്ന ബലൂണുകൾ മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ലംഘിക്കുന്നതാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞ ദിവസം കണ്ടെത്തിയ ബലൂണിന് പുറമേ സമീപ വർഷങ്ങളിൽ കുറഞ്ഞത് നാല് ബലൂണുകളെങ്കിലും ഹവായ്, ഫ്‌ലോറിഡ, ടെക്സസ്, ഗുവാം എന്നിവിടങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
Discussion about this post