പൊൻകുന്നം; കേരളം രാജ്യത്ത് ക്രമസമാധാനം ഏറ്റവും ഭദ്രമായ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം സുരക്ഷിതമല്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാക്കുകളോട് പ്രതികരിക്കുകയായിരുന്നു പിണറായി. കേരളത്തെ മാതൃകയാക്കാനാണ് അമിത് ഷാ പറയേണ്ടതെന്നും പിണറായി പറഞ്ഞു.
കേരളത്തിൽ ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ എല്ലാവർക്കും സമാധാനത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്ത് അപകടമാണ് അമിത് ഷായ്ക്ക് കേരളത്തെക്കുറിച്ച് കാണാൻ കഴിഞ്ഞത്. അധികമൊന്നും പറയുന്നില്ല എന്നാണ് അമിത്ഷാ പറഞ്ഞത്. എന്നാൽ അധികമൊന്ന് പറഞ്ഞുനോക്കണോ? എന്താണ് പറയാനുളളതെന്ന് നമുക്ക് അറിയാമല്ലോ എന്തിനാണ് അർദ്ധോക്തിയിൽ നിർത്തുന്നതെന്നും പിണറായി ചോദിച്ചു.
ഒരു മത വിഭാഗം ആ മതത്തിൽ വിശ്വസിക്കുന്നത് കൊണ്ടുളള എന്തെങ്കിലും പ്രശ്‌നങ്ങൾ ഇവിടെയില്ലെന്ന് പിണറായി പറഞ്ഞു. മതനിരപേക്ഷത കൊടികുത്തി വാഴുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിൽ മതന്യൂനപക്ഷങ്ങൾ സുരക്ഷിതരാണ്. കേരളത്തിലും വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് അമിത് ഷായുടെയും കൂട്ടരുടെയും ശ്രമമെന്നും പൂതി നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊൻകുന്നത്ത് സിപിഎം വാഴൂർ ഏരിയ കമ്മിറ്റി ഓഫീസ് ആയ കോടിയേരി ബാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യവേയാണ് അമിത് ഷായുടെ വാക്കുകൾ പിണറായി പരാമർശിച്ചത്. കഴിഞ്ഞ ദിവസം കർണാടകയിലെ പരിപാടിയിൽ പങ്കെടുക്കവേയാണ് അമിത് ഷാ കേരളത്തിലെ അപകടത്തെക്കുറിച്ച് സൂചിപ്പിച്ചത്. അയൽ സംസ്ഥാനമായ കേരളത്തിലെ അവസ്ഥ അറിയാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
Discussion about this post