ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് പാകിസ്താനിൽ ചെന്ന് നടത്തിയ പരാമർശം സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ വിഷയത്തിൽ കൂടുതൽ പ്രതികരണവുമായി എഴുത്തുകാരനും ഗാനരചയിതാവുമായ ജാവേദ് അക്തർ. വേദിയിലിരുന്ന എല്ലാവരും തന്റെ വാക്കുകളോട് യോജിക്കുകയും, കയ്യടിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തതായി ജാവേദ് അക്തർ പറയുന്നു. പ്രശസ്ത ഉറുദു കവി അഹമ്മദ് ഫായിസിന്റെ സ്മരണയ്ക്കായി ലാഹോറിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞ ആഴ്ചയാണ് ജാവേദ് അക്തർ പാകിസ്താനിൽ എത്തിയത്. മുംബൈ ഭീകരാക്രമണത്തിൽ പാകിസ്താന്റെ പങ്കിനെ വിമർശിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. ജാവേദ് അക്തറിന്റെ വിമർശനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
” വേദിയിൽ ഉണ്ടായിരുന്ന എല്ലാവരും കയ്യടിച്ചു. അവർ എന്റെ വാക്കുകളോട് യോജിച്ചു. ഇന്ത്യയെ സ്‌നേഹിക്കുന്ന, ഇന്ത്യയുമായി നല്ല ബന്ധം പുലർത്തണമെന്ന് ആഗ്രഹിക്കുന്നവർ ധാരാളം പേർ അവിടെയുണ്ട്. പാകിസ്താൻ സൈന്യവും പാകിസ്താനിലെ ജനങ്ങളും രണ്ട് രീതിയിലാണ് ചിന്തിക്കുന്നത്. ഞങ്ങൾ നല്ല ആളുകളാണെന്ന് ഇന്ത്യയിലുള്ളവരോട് പറയണമെന്നാണ് സദസ്സിൽ ഉണ്ടായിരുന്ന ഒരാൾ എന്നോട് പറഞ്ഞതെന്നും” ജാവേദ് അക്തർ പറയുന്നു.
ഭീകരാക്രമണത്തിൽ പങ്കാളികളായവർ പാകിസ്താനിൽ നിന്നാണ് എത്തിയതെന്നും, അവരിപ്പോൾ പാകിസ്താനിൽ സ്വതന്ത്രമായി വിഹരിക്കുകയാണെന്നുമാണ് ലാഹോറിൽ നടന്ന പരിപാടിക്കിടെ ജാവേദ് അക്തർ കുറ്റപ്പെടുത്തിയത്. ”ഞാൻ ബോംബെയിൽ നിന്നാണ് വരുന്നത്. ഞങ്ങൾ എല്ലാവരും ബോംബെയിലുണ്ടായ ആക്രമണത്തിന് സാക്ഷികളാണ്. 2008 നവംബർ 26ന് മുംബൈയിൽ ആക്രമണം നടത്തിയ ഭീകരർ നോർവേയിൽ നിന്നോ ഈജിപ്തിൽ നിന്നോ വന്നവരല്ല. അവർ പാകിസ്താനിൽ നിന്നാണ് വന്നത്, ആക്രമണത്തിൽ പങ്കാളികളായവർ നിങ്ങളുടെ രാജ്യത്ത് തന്നെ സ്വതന്ത്രമായി വിഹരിക്കുകയാണ്. ഇന്ത്യക്കാരനായ ഞാൻ നിങ്ങളോട് ഇതേക്കുറിച്ച് പരാതിപ്പെട്ടതിന്റെ പേരിൽ നിങ്ങൾ അസ്വസ്ഥരാകരുതെന്നും” ജാവേദ് അക്തർ പറഞ്ഞിരുന്നു.
Discussion about this post