ഭുവനേശ്വർ : ഒഡീഷയിൽ വൻ തോതിൽ സ്വർണ നിക്ഷേപം കണ്ടെത്തിയതായി മന്ത്രി പ്രഫുല്ല മല്ലിക്. സംസ്ഥാനത്തെ മൂന്ന് ജില്ലകളിലാണ് സ്വർണ ശേഖരം കണ്ടെത്തിയത്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
കിയോഞ്ജർ ജില്ലയിലെ ദിമിരിമുണ്ട, കുശാകല, ഗോതിപൂർ, ഗോപൂർ എന്നിവിടങ്ങളിലാണ് ശേഖരം കണ്ടെത്തിയത്. മയൂർഭഞ്ച് ജില്ലയിലെ ജോഷിപൂർ, സുരിയഗുഡ, റുയൻസില, ദുഷുര ഹിൽ എന്നിവിടങ്ങളിലും ദിയോഗഡ് ജില്ലയിലെ അഡാസ് മേഖലകളിലും സ്വർണ നിക്ഷേപമുണ്ട്. മന്ത്രിയുടെ ഈ നിർണായക പ്രഖ്യാപനം സംസ്ഥാനത്തിന് കൂടുതൽ പ്രതീക്ഷ നൽകുകയാണ്.
1980 കളിലാണ് കിയോഞ്ജർ ജില്ലയിലെ സ്വർണ നിക്ഷേപത്തിനായുള്ള ആദ്യ സർവേ നടന്നത്. അന്ന് ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) കിയോഞ്ജർ ജില്ലയിലെ ബനസപാൽ ബ്ലോക്കിലെ തരമാകാന്ത്, നായകോട്ട് പഞ്ചായത്തുകൾക്ക് കീഴിലുള്ള കുശാകല, ഗോപ്പൂർ, ജലാദിഹ എന്നീ ഗ്രാമങ്ങളിൽ സർവേ നടത്തിയിരുന്നു. തുടർന്ന് സർവേ ഫലം രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു.
പിന്നീട് 2021-22-ൽ, എല്ലാ അത്യാധുനിക സാങ്കേതികവിദ്യകളോടും കൂടി കിയോഞ്ജർ ജില്ലയിലെ ആ പ്രദേശങ്ങളിൽ മറ്റൊരു സർവേ നടത്തി. അന്നും ഉദ്യോഗസ്ഥർ സർവേ വിവരങ്ങൾ മറച്ചുവെച്ചു. തുടർന്ന് ഇപ്പോഴാണ് ഈ വിവരങ്ങൾ സർക്കാർ പുറത്തുവിടുന്നത്.
Discussion about this post