തിരുവനന്തപുരം : ലൈഫ് മിഷൻ വിഷയത്തിൽ നിയമസഭയിൽ വാക്‌പോര്. മാത്യു കുഴൽനാടൻ എം.എൽ.എയും മുഖ്യമന്ത്രിയും തമ്മിൽ ഏറ്റുമുട്ടൽ നടന്നപ്പോൾ നിയമ മന്ത്രി എം.ബി രാജേഷും ധനമന്ത്രി കെ.എൻ ബാലഗോപാലും മുഖ്യമന്ത്രിക്ക് സഹായവുമായെത്തിയപ്പോൾ പ്രതിപക്ഷ നേതാവ് വിഡി സതീശനായിരുന്നു പ്രതിപക്ഷത്തിനു വേണ്ടി ഇടപെട്ടത്.
റെഡ് ക്രെസന്റും ലൈഫ് മിഷനും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചപ്പോൾ കേരളത്തിൽ കെട്ടിടം വരാൻ യു.എ.ഇ കോൺസുലേറ്റ് എന്തിനാണ് കൊട്ടേഷൻ വിളിക്കുന്നതെന്ന് വിഡി സതീശൻ ചോദിച്ചു. ലൈഫ് മിഷൻ ചെയർമാനായത് കൊണ്ടാണ് മുഖ്യമന്ത്രി ചോദ്യത്തിനുത്തരം തരേണ്ടത്. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും അഡീഷണൽ സെക്രട്ടറിയും ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പരാമർശ വിധേയരായെങ്കിൽ പ്രതിപക്ഷം അതുന്നയിക്കുമെന്ന് സതീശൻ ചൂണ്ടിക്കാട്ടി. ഇതിൽ ശിവശങ്കർ അറസ്റ്റിലാവുകയും ചെയ്തു. ഞങ്ങൾ മിണ്ടരുതെന്ന് പറയുന്നത് എന്ത് ന്യായത്തിലാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
സ്വപ്നയും ശിവശങ്കരനും തമ്മിലുള്ള ചാറ്റ് ഇ.ഡി റിമാൻഡ് റിപ്പോർട്ടിൽ വെച്ചതാണ് നേരത്തെ മാത്യു കുഴൽനാടൻ നിയമസഭയിൽ അവതരിപ്പിച്ചത്. സ്വപ്നയും ശിവശങ്കറും കൂടി മുഖ്യമന്ത്രിയെ കണ്ടെന്നും സ്വപ്നയ്ക്ക് ജോലി കൊടുക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ടെന്ന് മാത്യു കുഴൽ നാടൻ ചൂണ്ടിക്കാട്ടി. എന്നാൽ ഇതെല്ലാം താൻ നിഷേധിക്കുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി. അങ്ങനെയെങ്കിൽ മുഖ്യമന്ത്രി ഇ.ഡിക്കെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യട്ടെയെന്നും തങ്ങൾ കൂടെ നിൽക്കാമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. തുടർന്ന് സഭയിൽ ഭരണ പ്രതിപക്ഷം ഉണ്ടാവുകയും ചെയ്തു. തനിക്കെതിരെ അപകീർത്തിപ്പെടുന്ന പ്രസ്താവനകൾ കേൾക്കുന്നില്ലേ എന്ന് സ്പീക്കറോട് മുഖ്യമന്ത്രി പരാതി പറയുകയും ചെയ്തു.
Discussion about this post