1873 ഫെബ്രുവരി 24. അന്നാണ് ‘കല്‍ക്കട്ട’ നഗരത്തിന്റെ ജീവനാഡിയായ ട്രാമുകള്‍ തങ്ങളുടെ ഐതിഹാസിക യാത്രയ്ക്ക് തുടക്കം കുറിച്ചത്. ഇന്നിപ്പോള്‍ ലോകം മറ്റൊരു ഫെബ്രുവരി 24 പിന്നിടുമ്പോള്‍ കൊല്‍ക്കത്തയിലെ പ്രതാപിയായ ട്രാമുകള്‍ 150 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. പഴയ പ്രതാപമൊന്നും ഇല്ലെങ്കിലും ഇപ്പോഴും നഗരത്തില്‍ കിതച്ചോടിക്കൊണ്ടിരിക്കുന്ന ട്രാമുകളുടെ ഒന്നര നൂറ്റാണ്ട് തികച്ച സേവനം ‘ട്രാംജാത്ര’ എന്ന പേരില്‍ ആഘോഷിക്കുകയാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ്.
ഇന്ന് ഒരു പഴഞ്ചന്‍ ഗതാഗത സംവിധാനമായി മാറിയെങ്കിലും ഒരുകാലത്ത് ഡെല്‍ഹി, മുംബൈ, മദ്രാസ് അടക്കമുള്ള മെട്രോ നഗരങ്ങളിലെയും നാസിക്, പട്‌ന, ഭുവനനഗര്‍ പോലുള്ള ചെറുനഗരങ്ങളിലെയും ജനപ്രിയ നഗര ഗതാഗത മാര്‍ഗ്ഗമായിരുന്നു ട്രാമുകള്‍.
കുതിരയിലോടിത്തുടങ്ങിയ ‘കല്‍ക്കട്ട’ ട്രാമുകള്‍
പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇന്ത്യയില്‍ അതിവേഗത്തിലുള്ള നഗരവികസനമാണ് ഉണ്ടായത്. പ്രത്യേകിച്ച്, അന്നത്തെ പ്രസിഡന്‍സി നഗരങ്ങളായ കല്‍ക്കട്ട, മുംബൈ, മദ്രാസ് നഗരങ്ങളില്‍. അങ്ങനെയാണ് നഗരഗതാഗതമെന്ന രീതിയില്‍ ട്രാംകാറുകള്‍ എന്ന ആശയം അധികാരികളില്‍ ഉദിക്കുന്നത്. 1865ല്‍ കുതിര ട്രാമുകള്‍ക്ക് മുംബൈയില്‍ ലൈസന്‍സ് ലഭിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും ആ പദ്ധതി മുടങ്ങി. പകരം 1873ല്‍ അന്നത്തെ ബ്രിട്ടീഷ് തലസ്ഥാനമായിരുന്ന കല്‍ക്കട്ടയില്‍ ട്രാം സര്‍വ്വീസ് ആരംഭിച്ചു.
കുതിരകള്‍ കെട്ടിവലിച്ച ആദ്യ ട്രാമുകള്‍ക്ക് വളരെ ചെറിയ ഒരു ക്യാബിന്‍ മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. സീല്‍ദയ്ക്കും അര്‍മേനിയല്‍ ഘട്ട് നിരത്തിനും ഇടയില്‍ 3.8 കിലോമീറ്റര്‍ മാത്രം ദൂരമാണ് അന്ന് ട്രാമുകള്‍ ഓടിയിരുന്നത്. എങ്കിലും ചിലവുകള്‍ ഒത്തുപോകാത്തതിനാല്‍ അതേവര്‍ഷം നവംബറില്‍ കല്‍ക്കട്ട ട്രാമുകള്‍ക്ക് യാത്ര അവസാനിപ്പിക്കേണ്ടതായി വന്നു. 1874ല്‍ മുംബൈയിലും പിന്നീട് നാസികിലും ആദ്യമായി കുതിര ട്രാമുകള്‍ നിലവില്‍ വന്നു.
1880യില്‍ ട്രാമുകള്‍ വ ീണ്ടും കൊല്‍ക്കത്തയില്‍ തിരിച്ചെത്തി. അന്ന് സീല്‍ദ-അര്‍മേനിയ ഘട്ട് റൂട്ടില്‍ തന്നെയായിരുന്നു സര്‍വ്വീസ് പുനഃരാരംഭിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം കല്‍ക്കട്ട ട്രാംവേ കമ്പനി കുതിരകള്‍ക്ക് പകരം ആവി എഞ്ചിനില്‍ ഓടുന്ന ട്രാമുകള്‍ കൊല്‍ക്കത്തയില്‍ പരീക്ഷിച്ചു. എന്നാല്‍ മലിനീകരണത്തെ തുടര്‍ന്ന് ജനങ്ങളില്‍ നിന്ന് എതിര്‍പ്പ് വന്നതോടെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കുതിരകള്‍ ട്രാം സേവനത്തിലേക്ക് തിരിച്ചെത്തി. അതിനുശേഷം ട്രാമുകള്‍ കൊല്‍ക്കത്തയിലെ സ്ഥിരംസാന്നിധ്യമായി. ഇപ്പോഴും ട്രാം സര്‍വ്വീസ് നിലനില്‍ക്കുന്ന ഇന്ത്യയിലെ ഏകനഗരം കൊല്‍ക്കത്തയാണ്.
കേരളത്തിലെ ട്രാമുകള്‍
ഒരു കാലത്ത് കേരളത്തിലും ട്രാമുകള്‍ ഓടിയിരുന്നു. കൊച്ചിന്‍ സ്‌റ്റേറ്റ് ഫോറസ്റ്റ് ട്രാംവേ പ്രവര്‍ത്തനം ആരംഭിച്ചത് 1907ലാണ്. പാലക്കാട് നിന്നും തേക്കും ഈട്ടിയും ചാലക്കുടിയില്‍ എത്തിക്കുന്നതിനായിരുന്നു ഇത്. അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും നീളമേറിയ ട്രാം റൂട്ടും ഇതായിരുന്നു.80 കിലോമീറ്ററായിരുന്നു ഈ ട്രാമുകള്‍ ഓടിയിരുന്നത്.
ഇലക്ട്രിക് ട്രാമുകള്‍ നിരത്തുകളിലെത്തുന്നു
1895ല്‍ ഇന്നത്തെ ചെന്നൈ ആയ മദ്രാസിലാണ് ഇന്ത്യയിലെ ആദ്യ ഇലക്ട്രിക് ട്രാമുകള്‍ നിലവില്‍ വരുന്നത്. ഏഴ് കാറുകളായിരുന്നു ഇവയ്ക്ക് ഉണ്ടായിരുന്നത്. ട്രാമുകളുടെ ചരിത്രത്തിലെ ഏറെ വിപ്ലവകരമായ ഒരേടായിരുന്നു ഇത്. മലിനീകരണം തീരെ കുറഞ്ഞ, ശബ്ദമേറെയില്ലാത്ത ഇലക്ട്രിക് ട്രാമുകള്‍ വളരെ വേഗം ജനപ്രിയമായിത്തീര്‍ന്നു. 1902ലാണ് കൊല്‍ക്കത്തയില്‍ ആദ്യമായി ഇലക്ട്രിക് ട്രാറുകള്‍ നിലവില്‍ വരുന്നത്. പിന്നീട് ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം ഇലക്ട്രിക് ട്രാമുകള്‍ എത്തി.
പ്രതാപം നഷ്ടപ്പെടുന്നു
വേഗതയായിരുന്നു ട്രാമുകള്‍ എക്കാലത്തും നേരിട്ട വെല്ലുവിളി. ഇരുപതാം നൂറ്റാണ്ടിലെ തിരക്കിട്ട നഗരജീവിതത്തില്‍ ട്രാമുകള്‍ അപ്രസക്തമായി മാറാന്‍ തുടങ്ങി. അപ്പോഴും ചിലവ് കുറഞ്ഞ ഗതാഗത മാര്‍ഗ്ഗമെന്ന നിലയില്‍ ചെറിയ ശതമാനം ആളുകള്‍ ട്രാം യാത്ര തുടര്‍ന്നു. എങ്കിലും മെട്രോയും മറ്റ് അതിവേഗ ഗതാഗത മാര്‍ഗ്ഗങ്ങളും പ്രചാരത്തിലായതോടെ ട്രാം സേവനം ഇന്ത്യയില്‍ കൊല്‍ക്കത്തയില്‍ മാത്രമായി ചുരുങ്ങി.
മെച്ചപ്പെട്ട ഗതാഗതമാര്‍ഗ്ഗങ്ങളുടെ ആവിര്‍ഭാവം, വേഗതക്കുറവ്, സാമ്പത്തിക നഷ്ടം അടക്കം പല കാരണങ്ങളാണ് ട്രാമുകളെ പ്രൗഢി ഇല്ലാതാക്കിയത്. എങ്കിലും ട്രാമുകളെ സ്‌നേഹിക്കുന്ന, ഗൃഹാതുരതയുടെ ഭാഗമായ ട്രാം ഓര്‍മ്മകള്‍ നെഞ്ചേറ്റുന്ന അനവധി ഇന്ത്യക്കാര്‍, പ്രത്യേകിച്ച് കൊല്‍ക്കത്തക്കാര്‍ ഇന്നുമുണ്ട്.
ട്രാമുകള്‍ക്ക് ഇനിയൊരു ഭാവിയുണ്ടോ?
അടുത്ത കാലത്തായി ട്രാമുകള്‍ വീണ്ടും പൊതു ഗതാഗത മാര്‍ഗ്ഗമായി സ്വീകരിക്കപ്പെട്ട നിരവധി ഇടങ്ങളുണ്ട്. ഇന്ത്യയില്‍ അല്ല, വിദേശങ്ങളില്‍. ലോകത്തിലെ ഏറ്റവും വലിയ ട്രാം ശൃംഖലയുള്ളത് ഓസ്‌ട്രേലിയയിലെ മെല്‍ബണിലാണ്.
ട്രാമുകളെ നവീകരിച്ച് പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കൊത്ത് ഉയര്‍ത്താനാണ് ഇവരുടെ ശ്രമം. സുസ്ഥിര നഗര ഗതാഗതമെന്ന നിലയിലാണ് ഇവര്‍ ട്രാമിനെ കൈവിടാതിരിക്കുന്നത്.
Discussion about this post