ഇറാൻ-അമേരിക്ക സംഘർഷം ശക്തമാകുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷമായ മുന്നറിയിപ്പുമായി ഉന്നത ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി രംഗത്ത്. “ജാഗ്രത പാലിക്കുക, അല്ലെങ്കിൽ നിങ്ങൾ തന്നെ ഇല്ലാതാക്കപ്പെടും” എന്നാണ് ലാരിജാനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ ട്രംപിന് മുന്നറിയിപ്പ് നൽകിയത്.
ഹോർമുസ് കടലിടുക്കിലെ എണ്ണനീക്കം ഇറാൻ തടസ്സപ്പെടുത്തിയാൽ ‘ഇരുപത് മടങ്ങ് ശക്തമായി’ തിരിച്ചടിക്കുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം.
ഇറാനുമായുള്ള യുദ്ധം നിശ്ചയിച്ച സമയത്തേക്കാൾ വളരെ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. ഇറാന്റെ നാവികസേനയും വ്യോമസേനയും ആശയവിനിമയ സംവിധാനങ്ങളും ഏതാണ്ട് പൂർണ്ണമായും തകർക്കപ്പെട്ടതായും യുദ്ധം ഉടൻ അവസാനിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ട്രംപിന്റെ ഭീഷണികൾ പൊള്ളയാണെന്ന് ലാരിജാനി പരിഹസിച്ചു. “ത്യാഗസന്നദ്ധരായ ഇറാൻ ജനത നിങ്ങളുടെ ഭീഷണികളെ ഭയപ്പെടുന്നില്ല. നിങ്ങളെക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല. സ്വയം ഇല്ലാതാകാതിരിക്കാൻ ശ്രദ്ധിക്കുക,” അദ്ദേഹം കുറിച്ചു.
ഫെബ്രുവരി 28-ന് യുഎസും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് മേഖലയിൽ യുദ്ധം ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ മൊജ്താബ ഖമേനി പുതിയ നേതാവായി ചുമതലയേറ്റിരുന്നു.
സംഘർഷത്തെത്തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തിയത് ആശങ്കകൾ വർധിപ്പിച്ചിട്ടുണ്ട്.












