ന്യൂഡൽഹി : വടക്ക് കിഴക്കൻ സംസ്ഥാനമായ മേഘാലയയിൽ ആദ്യ മണിക്കൂറുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൻപിപി മുന്നേറുന്നുവെന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. 24 സീറ്റുകളിൽ എൻപിപി മുന്നിലാണ്. തൊട്ടുപിന്നാലെ തൃണമൂൽ കോൺഗ്രസും ബിജെപിയും മുന്നേറുന്നുണ്ട്. തൃണമൂൽ കോൺഗ്രസ് 12 സീറ്റുകളിലും ബിജെപിയും 9 സീറ്റുകളിലും ലീഡ് നേടി.
നിലവിൽ പുറത്തുവരുന്ന ഫലസൂചനകൾ കോൺറാഡ് സാങ്മയുടെ എൻപിപിക്ക് അനുകൂലമാണ്. അതേസമയം മമതയുടെ തൃണമൂൽ കോൺഗ്രസും മുന്നേറ്റത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം തൃണമൂൽ കോൺഗ്രസ് നേതാവ് രാജേഷ് എം മാരക് റോംഗര സിജുവാണ് ലീഡ് ചെയ്യുന്നത്. കോൺഗ്രസിന് ആറ് സീറ്റുകളിൽ മാത്രമേ ലീഡ് നേടാനായിട്ടുള്ളൂ.
അതേസമയം എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ അസം മുഖ്യമന്ത്രിയും നോർത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയൻസ് (എൻ ഇ ഡി എ) കൺവീനറുമായ ഹിമന്ത ബിശ്വ ശർമ്മ മുൻ സഖ്യകക്ഷിയായിരുന്ന എൻപിപി അദ്ധ്യക്ഷൻ കോൺറാഡ് കെ സാങ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അസം തലസ്ഥാനമായ ഗുവാഹാട്ടിയിലുള്ള ഒരു ഹോട്ടലിൽ ചൊവ്വാഴ്ച അർദ്ധരാത്രിയിലായിരുന്നു രണ്ടു മുഖ്യമന്ത്രിമാരും ചർച്ച നടത്തിയത്. ഇത് എൻഡിഎ സഖ്യത്തിന് കൂടുതൽ പ്രതീക്ഷ നൽകുകയാണ്. മേഘാലയയിൽ ബിജെപിയും എൻപിപിയും സഖ്യമുണ്ടാക്കുമോ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്.
Discussion about this post