ന്യൂഡൽഹി : നാഗാലാന്റിൽ വിജയക്കുതിപ്പിനൊരുങ്ങി എൻഡിഎ സഖ്യം. 60 ൽ 50 ഓളം സീറ്റുകളിൽ മുന്നേറിക്കൊണ്ട് എൻഡിപിപി-ബിജെപി സഖ്യം മികച്ച ലീഡ് നിലനിർത്തുകയാണ്. നാഗാ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) അഞ്ച് സീറ്റുകളിലും മറ്റുള്ളവർ നാല് സീറ്റിലുമാണ് മുന്നിൽ. കോൺഗ്രസ് ഒരു സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്.
എൻഡിപിപി 26 സീറ്റുകളിലും ബിജെപി 17 സീറ്റുകളിലും മുന്നേറുകയാണ്. ഒരു സീറ്റിൽ ബിജെപി വിജയിച്ചു. മുഖ്യമന്ത്രി നെഫിയു റിയോ 3797 വോട്ടുകൾക്ക് വടക്കൻ അംഗമി-II ൽ ലീഡ് ചെയ്യുകയാണ്. കോൺഗ്രസിലെ സെയ്വിലി സച്ചുവിന് ഇതുവരെ 88 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
മുഖ്യമന്ത്രി നെഫിയു റിയോയുടെ നേതൃത്വത്തിലുള്ള എൻഡിപിപി, കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതൽ ബിജെപിയുമായി സഖ്യത്തിലാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സഖ്യം 30 സീറ്റുകളാണ് നേടിയത്.
അതേസമയം 1963 ന് ശേഷം 14 നിയമസഭാ തെരഞ്ഞെടുപ്പുകൾക്ക് സംസ്ഥാനം സാക്ഷ്യം വഹിച്ചെങ്കിലും നാഗാലാൻഡിൽ ഒരു വനിതാ എം.എൽ.എ പോലും ഉണ്ടായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ മത്സരിച്ച 183 സ്ഥാനാർത്ഥികളിൽ നാല് വനിതാ നേതാക്കളുണ്ട് ഉണ്ട്.
Discussion about this post