ജയ്പൂർ : 2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര സൈനികരുടെ വിധവമാർ അനുഭവിക്കുന്ന കഷ്ടതകൾ തുറന്നുകാട്ടി ബിജെപി. രാജസ്ഥാൻ സർക്കാർ തങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് സ്വന്തം ജീവിതം അവസാനിപ്പിക്കാൻ ഗവർണർ കൽരാജ് മിശ്രയോട് ഇവർ അനുമതി തേടി.
മഞ്ജു ജാട്ട്, മധുബാല, സുന്ദരി ദേവി, രേണു സിംഗ് എന്നിവരാണ് ദയാവധത്തിന് അനുമതി തേടിക്കൊണ്ട് സർക്കാരിനെ ഹർജി നൽകിയത് എന്ന് ബിജെപി രാജ്യസഭാ എംപി കിരോഡി ലാൽ മീണ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരോടൊപ്പം ബിജെപി നേതാവും ധർണയിലാണ്.
വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാർക്കൊപ്പം അദ്ദേഹം ഗവർണർക്ക് നിവേദനം നൽകാൻ രാജ്ഭവനിലെത്തിയിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നീങ്ങാൻ തുടങ്ങിയ ഇവരെ പോലീസ് തടഞ്ഞു. ഇവരോട് പോലീസ് വളരെ മോശമായി പെരുമാറിയെന്നും ഒരാളെ തള്ളിയിട്ടുവെന്നും ബിജെപി നേതാവ് പറഞ്ഞു. രോഹിതാഷവ് ലാംബയുടെ വിധവയായ മഞ്ജു ജാട്ട് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
രക്തസാക്ഷികളുടെ കുടുംബങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം സംസ്ഥാന സർക്കാർ സ്വേച്ഛാധിപത്യത്തിന്റെ വഴിയാണ് സ്വീകരിക്കുന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു. അടുത്തിടെ നിയമസഭാ കവാടത്തിൽ പ്രതിഷേധിച്ചപ്പോഴും പോലീസ് അവരോട് മോശമായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post