നാഗോൺ ; പാകിസ്താൻ ചാരന്മാർക്ക് സിം കാർഡ് എടുത്ത് നൽകിയ കേസിൽ അസമിൽ അഞ്ച് പേർ പിടിയിൽ . അസിഖുൽ ഇസ്ലാം, ബദ്റുദ്ദീൻ, മിസാനുർ റഹ്മാൻ, ബഹറുൽ ഇസ്ലാം, വഹിദുസ് സമാൻ എന്നിവരാണ് അറസ്റ്റിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് അസമിലെ വിവിധ ജില്ലകളിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു . എൻഐഎയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാഗോൺ പോലീസ് ബുധനാഴ്ച റെയ്ഡ് നടത്തിയത് . തുടർന്നാണ് ഇവർ പിടിയിലായത്. ഖബർ, ധിംഗ്, ബട്ടദ്രവ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പാകിസ്താനിലേക്ക് ഇ-സിമ്മുകൾ വിതരണം ചെയ്തുവെന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവരിൽ നിന്ന് 200ലധികം സിം കാർഡുകൾ കണ്ടെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനായി ഇവരെ നാഗോൺ സദർ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബംഗാളിലെ യുവാക്കളെ ജിഹാദി ആശയങ്ങൾ കൊണ്ട് സ്വാധീനിക്കുക എന്നതായിരുന്നു അറസ്റ്റിലായ അഞ്ച് പേരുടെയും ദൗത്യം .
ഫോണുകളിൽ നിന്ന് ഒന്നിലധികം ഒടിപികൾ പാകിസ്താനിലേക്ക് അയച്ചതായും ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷണത്തിൽ കണ്ടെത്തി. അസം പോലീസ് പ്രത്യേക സംഘം രൂപീകരിച്ചാണ് റെയ്ഡ് നടത്തിയത് . കഴിഞ്ഞ വർഷം ബാർപേട്ടയിൽ നിന്ന് ബംഗ്ലാദേശി ഉൾപ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post