ന്യൂഡൽഹി : ഡൽഹി മുംബൈ എക്‌സ്പ്രസ് ഹൈവേയ്ക്ക് പിന്നാലെ രാജ്യത്ത് മറ്റൊരു എക്‌സ്പ്രസ് വേയുടെ ഉദ്ഘാടനത്തിനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. മാർച്ച് 12 ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുക. 8,480 കോടി രൂപ ചെലവിൽ 118 കിലോമീറ്റർ നീളത്തിലാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രി പുറത്തുവിട്ട എക്‌സ്പ്രസ് വേയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ബംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്ക് പോകാനുള്ള സമയം 75 മിനിറ്റായി കുറയ്ക്കാൻ ഇത് സഹായിക്കും. നാല് മേൽപ്പാലങ്ങൾ, ഒൻപത് വലിയ പാലങ്ങൾ, 40 ചെറിയ പാലങ്ങൾ, 89 അണ്ടർ പാസുകൾ എന്നി എക്‌സ്പ്രസ് വേയിൽ ഉണ്ടായിരിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കിയിരുന്നു. കർണാടകയുടെ വികസനത്തിന് മുതൽക്കൂട്ടാകുന്ന സുപ്രധാന പദ്ധതിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനെ വിശേഷിപ്പിച്ചത്.
10 വരികളുള്ള ബംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ബംഗളൂരുവിലെ നൈസ് പ്രവേശന കവാടത്തിൽ നിന്ന് ആരംഭിച്ച് മൈസൂരുവിലെ റിംഗ് റോഡ് ജംഗ്ഷനിൽ അവസാനിക്കുന്നു. മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്ന തരത്തിലാണ് എക്സ്പ്രസ് വേ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഭാരത്മാലാ പരിയോജന (ബിഎംപി) എന്ന കേന്ദ്ര സർക്കാർ പദ്ധതിക്ക് കീഴിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ബംഗളൂരുവിൽ നിന്നുള്ള കൂർഗ്, ഊട്ടി, കൊടൈക്കനാൽ, വയനാട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ഇത് വേഗത്തിലാക്കും. രണ്ട് ഘട്ടങ്ങളിലായാണ് എക്സ്പ്രസ് വേയുടെ നിർമ്മാണം പൂർത്തീകരിച്ചത്. ബംഗളൂരുവിനും-നിദാഘട്ടയ്ക്കുമിടയിലുള്ള 58 കിലോമീറ്റർ ദൂരം ആദ്യഘട്ടത്തിലും നിദാഘട്ടയ്ക്കും-മൈസൂരിവിനുമിടയിലുള്ള 61 കിലോമീറ്റർ രണ്ടാം ഘട്ടത്തിലും പൂർത്തീകരിച്ചിരുന്നു.
എക്സ്പ്രസ് വേയിൽ നിരവധി പിറ്റ് സ്റ്റോപ്പുകളും ഉണ്ടാകും. ചന്നപട്ടണയിൽ റോഡരികിൽ 30 ഏക്കറിൽ സൗകര്യങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഇത് യാത്രക്കാർക്ക് ഫുഡ് കോർട്ടുകൾ, വിശ്രമമുറികൾ, പെട്രോൾ പമ്പ്, ഇവി ചാർജിംഗ് സ്റ്റേഷനുകൾ എന്നീ സൗകര്യങ്ങൾ ഒരുക്കും.
Discussion about this post