ജനീവ: ജനീവയിലെ യുഎൻ ആസ്ഥാനത്തിന് മുന്നിൽ ഇന്ത്യാ വിരുദ്ധ പോസ്റ്ററുകൾ കണ്ടെത്തിയ സംഭവത്തിൽ ഇന്ത്യ സ്വിസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം രേഖപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെയും മനുഷ്യാവകാശ കൗൺസിലിന്റെയും പ്രധാന ഓഫീസുകൾക്ക് സമീപത്തായിട്ടാണ് ഇന്ത്യയെ വിമർശിക്കുന്ന പോസ്റ്ററുകളും ബാനറുകളും നിറഞ്ഞിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് വർമയാണ് സ്വിസ് അംബാസഡർ റാൾഫ് ഹെക്‌നറെ വിളിച്ച് ശക്തമായ പ്രതിഷേധം അറിയിച്ചത്. തീർത്തും അടിസ്ഥാനരഹിതവും തെറ്റിദ്ധാരണാജനവുമായ പോസ്റ്ററുകളാണ് വഴിനീളെ ഉയർത്തിയിരിക്കുന്നത്. വിഷയത്തിൽ ഇന്ത്യയുടെ പ്രതിഷേധം അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും, വിഷയം ഉന്നത അധികാരികളെ എത്രയും വേഗം അറിയിക്കുമെന്നും” ഹെക്‌നർ വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു.
പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത് പൊതുനിരത്തിലാണെന്നും, അത് ഒരിക്കലും സ്വിറ്റ്‌സർലന്റ് സർക്കാരിന്റെ അഭിപ്രായമല്ലെന്നും ഹെക്‌നർ ചൂണ്ടിക്കാട്ടി. ” എല്ലാവർക്കുമായി അനുവദിച്ചിട്ടുള്ള സ്ഥലത്താണ് ആ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്ററിൽ പറയുന്ന കാര്യങ്ങളെ ഒരു രീതിയിലും അംഗീകരിക്കുന്നില്ല. സ്വിസ് സർക്കാരിന് ഇത്തരം അടിസ്ഥാനരഹിതമായ പോസ്റ്ററുകളുമായി യാതൊരു ബന്ധവുമില്ല. ഇത് സർക്കാരിന്റെ നിലപാടല്ലെന്നും” അദ്ദേഹം വ്യക്തമാക്കി.
ജനീവയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ഒരു വ്യക്തി ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ഇംഗ്ലീഷിലും ഫ്രഞ്ചിലുമാണ് പോസ്റ്ററുകൾ ഉള്ളത്. ന്യൂനപക്ഷങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയിൽ അടിച്ചമർത്തപ്പെടുകയാണെന്നും, അവർക്കെതിരായ അതിക്രമങ്ങൾ വർധിച്ചു എന്നെല്ലാമാണ് പോസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാർ സ്‌പോൺസർ ചെയ്ത അക്രമങ്ങളാണ് ഇന്ത്യയിൽ നടക്കുന്നതെന്നും പോസ്റ്ററുകളിൽ എഴുതിയിട്ടുണ്ട്. ഇത്തരം പ്രസ്താവനകളെ സ്വിസ് ഭരണകൂടം ഒരു രീതിയിലും അംഗീകരിക്കുന്നില്ലെന്നും സ്വിസ് അംബാസഡർ പ്രസ്താവനയിൽ പറഞ്ഞു.
Discussion about this post