എറണാകുളം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലെ സ്ഥിതിഗതികൾ വിലയിരുത്താൻ എംപവേഡ് കമ്മിറ്റിയുടെ ആദ്യം യോഗം ഇന്ന് ചേരും. ജില്ലാകളക്ടറുടെ ചേംബറിൽ രാവിലെ 10 മണിയ്ക്കാണ് യോഗം ചേരുക. ഇതിൽ കോർപ്പറേഷൻ പ്രതിനിധികളും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ആഴ്ചയായിരുന്നു എംപവേഡ് കമ്മിറ്റി രൂപീകരിച്ചത്.
ദിവസങ്ങൾ നീണ്ട കഠിന പ്രയത്‌നത്തിന്റെ ഫലമായി മാലിന്യ പ്ലാന്റിൽ നിന്നും ഉയർന്ന തീയും പുകയും പൂർണമായി അണച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് കമ്മിറ്റി യോഗം ചേരുന്നത്. ഇനിയുള്ള തുടർ പ്രവർത്തനങ്ങളെക്കുറിച്ചാകും യോഗം പ്രധാനമായും ചർച്ച ചെയ്യുക. തീ പിടിത്തം ഉണ്ടായതിന് പിന്നാലെ ഇവിടേയ്ക്ക് ജൈവ മാലിന്യങ്ങളോ പ്ലാസ്റ്റിക്കോ എത്തിച്ചിരുന്നില്ല. ജൈവ മാലിന്യങ്ങൾ അമ്പലമുകളിലെ കിൻഫ്രയുടെ സ്ഥലത്താണ് ഇപ്പോൾ നിക്ഷേപിക്കുന്നത്. മാലിന്യ സംസ്‌കരണം ശാസ്ത്രീയമായ രീതിയിൽ ആകുന്നതുവരെ ഇവിടേയ്ക്ക് മാലിന്യങ്ങൾ കൊണ്ടുവരേണ്ടയെന്നാണ് തീരുമാനം. ഈ സാഹചര്യത്തിൽ ജൈവമാലിന്യം കഴിവതും ഉറവിട സംസ്‌കരണത്തിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കാനും സാദ്ധ്യതയുണ്ട്.
മതിയായ റോഡ് സൗകര്യമില്ലാത്തത് മാലിന്യ പ്ലാന്റിലെ തീ അണയ്ക്കുന്നതിനുള്ള പ്രധാന വെല്ലുവിളിയായിരുന്നു ഇതേക്കുറിച്ചും യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബ്രഹ്‌മപുരത്ത് മെഡിക്കൽ സർവ്വേ ഇന്നലെ ആരംഭിച്ചു. ഇതും യോഗം വിലയിരുത്തും. ബ്രഹ്‌മപുരത്തെ ജൈവ മാലിന്യ സംസ്‌കരണത്തിനുള്ള വിൻഡ്രോ കമ്പോസ്റ്റിംഗ് സംവിധാനം അടിയന്തിരമായി നന്നാക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്യും.
Discussion about this post