ശ്രീനഗർ : ജമ്മു കശ്മീരിലെ നവഗ്രഹ ക്ഷേത്രത്തലെത്തി ആരാധന നടത്തി പിഡിപി നേതാവ് മെഹബൂബ മുഫ്തി. പൂഞ്ച് ജില്ലയിൽ നടത്തിയ ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായാണ് മെഹബൂബ ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം വലംവെച്ച ശേഷം അകത്തേക്ക് പ്രവേശിച്ച് വിഗ്രഹത്തിൽ ജലാഭിഷേകം നടത്തി. ക്ഷേത്രപരിസരത്തുള്ള ബാനി യശ്പാൽ ശർമ്മയുടെ പ്രതിമയിലും അവർ പുഷ്പങ്ങൾ അർപ്പിച്ചു.
എന്നാൽ മെഹബൂബ മുഫ്തിയുടെ ഈ ക്ഷേത്ര സന്ദർശനം വെറും നാടകം മാത്രമാണെന്ന് ബിജെപി ആഞ്ഞടിച്ചു. 2008 ൽ മെഹബൂബ മുഫ്തിയും അവരുടെ പാർട്ടിയും ശ്രീ അമർനാഥ് ജി ക്ഷേത്ര ബോർഡിന് ഭൂമി അനുവദിക്കുന്നതിനെ എതിർത്തിരുന്നു. തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ക്ഷേത്ര ബോർഡിന് ഭൂമി താത്ക്കാലികമായി കൈമാറാൻ അവരുടെ പാർട്ടി അനുവദിച്ചില്ലെന്ന് ബിജെപി ജമ്മു കശ്മീർ യൂണിറ്റ് വക്താവ് രൺബീർ സിംഗ് പതാനിയ പറഞ്ഞു. ഇത് അവരുടെ വെറും തന്ത്രമാണെന്നാണ് ബിജെപി നേതാവ് പറയുന്നത്.
എന്നാൽ നാം ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത് എന്നും ഇത്തരം കാര്യങ്ങളിൽ തർക്കം ആവശ്യമില്ലെന്നുമാണ് മെഹബൂബയുടെ വിശദീകരണം. പൂഞ്ചിൽ നിർമ്മിച്ച ക്ഷേത്രം സന്ദർശിക്കാൻ നാട്ടുകാർ തന്നോട് ആവശ്യപ്പെട്ടു. അവിടെയെത്തിയപ്പോൾ കൈയ്യിൽ ഒരു പാത്രം തന്ന് വെളളമൊഴിക്കാൻ ആവശ്യപ്പെട്ടു. താൻ അത് അനുസരിച്ച് വെള്ളം ഒഴിച്ചുവെന്നും മെഹബൂബ പറഞ്ഞു.
അതേസമയം മെഹബൂബ മുഫ്തിയുടെ ഈ പ്രവൃത്തി ഇസ്ലാമിന് വിരുദ്ധമാണെന്ന് ഇത്തിഹാദ് ഉലമ-ഇ-ഹിന്ദിന്റെ മുഫ്തി അസദ് ഖാസ്മി പറഞ്ഞു. വിഗ്രഹത്തെ ആരാധിക്കുന്നത് അനിസ്ലാമികമാണെന്നാണ് ഖാസ്മി പറഞ്ഞത്.
Discussion about this post