ന്യൂഡൽഹി: നടൻ സൽമാൻ ഖാനെ വകവരുത്തുമെന്ന ഭീഷണി ജയിലിനുള്ളിൽ നിന്നും ആവർത്തിച്ച് കുപ്രസിദ്ധ ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയ്. ദേശീയ മാദ്ധ്യമം സംഘടിപ്പിച്ച പരിപാടിയിൽ ജയിലിൽ നിന്നും പങ്കെടുക്കവെയാണ് ബിഷ്ണോയ് വധഭീഷണി ആവർത്തിച്ചത്.
സൽമാൻ ഖാൻ രാവണനേക്കാൾ വലിയ അഹങ്കാരിയാണ്. അയാളെ കൊലപ്പെടുത്തുക എന്നതാണ് തന്റെ ജീവിതലക്ഷ്യം. ഇതായിരുന്നു ലോറൻസ് ബിഷ്ണോയിയുടെ വാക്കുകൾ.
കൃഷ്ണമൃഗത്തെ കൊന്നതിന് ബിക്കാനീർ ക്ഷേത്രത്തിൽ പോയി ബിഷ്ണോയ് സമുദായത്തോട് സൽമാൻ മാപ്പ് ചോദിക്കുക എന്നത് മാത്രമാണ് വിഷയത്തിൽ ഏക പോംവഴിയെന്നും ലോറൻസ് ബിഷ്ണോയ് പറഞ്ഞു. അല്ലാത്ത പക്ഷം, പ്രത്യേക സുരക്ഷ ഇല്ലാതെ സൽമാനെ കൈയിൽ കിട്ടിയാൽ കൊല്ലുമെന്ന് ബിഷ്ണോയ് ആവർത്തിച്ചു. കഴിഞ്ഞ നാലഞ്ച് വർഷമായി താൻ ഇതിനുള്ള തയ്യാറെടുപ്പിലാണെന്നും ബിഷ്ണോയ് പറഞ്ഞു.
സംരക്ഷിത ജീവികളായ കൃഷ്ണമൃഗങ്ങളുടെ പരിപാലനം ജീവിതലക്ഷ്യമാക്കി ജീവിക്കുന്ന പാരമ്പര്യവാദികളായ ധാരാളം പേർ അടങ്ങുന്ന വിഭാഗമാണ് ബിഷ്ണോയ് സമുദായം. ആ സമുദായത്തിലെ അംഗമാണ് ലോറൻസ് ബിഷ്ണോയ്. 1998ലാണ് ‘ഹം സാഥ് സാഥ് ഹെ‘ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷന് സമീപം വെച്ച് സൽമാൻ ഒരു കൃഷ്ണമൃഗത്തെ വേട്ടയാടി കൊലപ്പെടുത്തിയത്. സംഭവത്തിൽ ജോധ്പൂർ കോടതി സൽമാന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ പിന്നീട് താരം ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.
സിദ്ധു മൂസേവാല കൊലക്കേസുമായി ബന്ധപ്പെട്ട് നിലവിൽ ബട്ടിൻഡ ജയിലിൽ കഴിയുകയാണ് ലോറൻസ് ബിഷ്ണോയ്. കൊല്ലപ്പെട്ട മൂസേവാലയും സൽമാനെ പോലെ അഹങ്കാരിയായിരുന്നു എന്നും ലോറൻസ് ബിഷ്ണോയ് പറഞ്ഞു.
Discussion about this post