മുംബൈ: ഗുജറാത്ത് ജയന്റ്സിനെതിരെ 3 വിക്കറ്റിന്റെ തകർപ്പൻ ജയവുമായി യുപി വാറിയേഴ്സ് വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ പ്ലേ ഓഫിൽ കടന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് 20 ഓവറിൽ 6 വിക്കറ്റിന് 178 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ യുപി 19.5 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.
അർദ്ധ സെഞ്ച്വറികൾ നേടിയ ആഷ്ലി ഗാർഡ്നറുടെയും ദയാളൻ ഹേമലതയുടെയും ബാറ്റിംഗ് കരുത്തിലാണ് ഗുജറാത്ത് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ഗാർഡ്നർ 39 പന്തിൽ 60 റൺസും ഹേമലത 33 പന്തിൽ 57 റൺസും നേടി. യുപിക്ക് വേണ്ടി പാർശവി ചോപ്രയും രാജേശ്വരി ഗെയ്ക്വാദും 2 വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ യുപിയുടെ മുൻനിര ബാറ്റർമാർ പെട്ടെന്ന് കൂടാരം കയറിയതോടെ ഗുജറാത്ത് ആവേശത്തിലായി. എന്നാൽ, തഹ്ലിയ മക്ഗ്രാത്തും ഗ്രേസ് ഹാരിസും തകർത്തടിച്ചതോടെ, യുപിയുടെ പ്രതീക്ഷകൾ സജീവമായി. ഹാരിസ് 41 പന്തിൽ 72 റൺസും മക്ഗ്രാത്ത് 38 പന്തിൽ 57 റൺസും നേടി. അവസാന നിമിഷം ഉത്തരവാദിത്വത്തോടെ ബാറ്റ് വീശിയ സോഫി എക്ലെസ്റ്റൺ 19 റൺസുമായി പുറത്താകാതെ നിന്നതോടെ, ഗുജറാത്തിനെ വീഴ്ത്തി യുപി പ്രഥമ വനിതാ പ്രീമിയർ ലീഗിന്റെ പ്ലേ ഓഫിലേക്ക് മുന്നേറി.
ഗുജറാത്തിന് വേണ്ടി കിം ഗാർത്ത് 2 വിക്കറ്റ് വീഴ്ത്തി.
Discussion about this post