ന്യൂഡൽഹി: രാജ്യസഭാംഗവും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ പി ടി ഉഷയ്ക്ക് കേന്ദ്ര സർവകലാശാലയുടെ ആദരം. കായിക മേഖലയിലെ സംഭാവനകൾ പരിഗണിച്ച് പി ടി ഉഷയ്ക്ക് ഡോക്ടറേറ്റ് നൽകാൻ കേന്ദ്ര സർവകലാശാല തീരുമാനിച്ചു. കേരള കേന്ദ്ര സർവകലാശാല നൽകുന്ന പ്രഥമ ഓണററി ഡോക്ടറേറ്റാണ് പി ടി ഉഷയ്ക്ക് ലഭിച്ചത്.
കളിക്കളത്തിലും പുതുതലമുറയിലെ കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് പി.ടി. ഉഷയുടേതെന്ന് കേന്ദ്ര സർവകലാശാല വിലയിരുത്തി. 20 വര്‍ഷമായി ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സ് എന്ന് സ്ഥാപനം നടത്തുകയും അവിടുത്തെ കായിക താരങ്ങളിലൂടെ രാജ്യാന്തര മെഡലുകളം ഇന്ത്യക്ക് നേടിത്തന്നു.
രാജ്യത്ത് പുതിയ കായിക സംസ്‌കാരത്തിന് അടിത്തറയിട്ട പ്രതിഭയാണ് പി.ടി.ഉഷ. രാജ്യത്തിന് മാതൃകയായവരെ ആദരിക്കുകയെന്നത് സര്‍വകലാശാലയുടെ കര്‍ത്തവ്യമാണെന്നും വിദ്യാർത്ഥികൾക്ക് പ്രചോദനം പകരുന്നതാണ് പി.ടി.ഉഷയുടെ ജീവിതവും നേട്ടങ്ങളുമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. സര്‍വകലാശാലയില്‍ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ വെച്ച് ഡോക്ടറേറ്റ് സമ്മാനിക്കും.
ലോക കായിക വേദികളിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഇതിഹാസ കായിക താരമാണ് പി ടി ഉഷ. 1984 ഒളിമ്പിക്‌സിൽ 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ നാലാം സ്ഥാനക്കാരിയായിരുന്നു പി.ടി ഉഷ. നേരിയ വ്യത്യാസത്തിനാണ് വെങ്കല മെഡൽ നഷ്ടമായത്. രാജ്യത്തിന് വേണ്ടി നിരവധി അന്താരാഷ്ട്ര മത്സരങ്ങളിലും ഏഷ്യൻ ഗെയിംസുകളിലും പങ്കെടുത്തിട്ടുണ്ട്.
Discussion about this post