ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ കടുത്ത ആരോപണങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹി തെരുവുകളിൽ വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകൾ, ഇലക്ട്രിക് ഷോക്ക് ബാറ്റണുകൾ, മുള്ളുകൾ തറച്ച ലാത്തികൾ എന്നിവ ഉപയോഗിച്ച് നടപ്പിലാക്കിയ ക്രൂരതയ്ക്ക് അമിത് ഷായാണ് നേരിട്ട് ഉത്തരവാദിയെന്ന് ആരോപിച്ച രാഹുൽ, ആഭ്യന്തരമന്ത്രിയെ ഉടനടി മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. പാർലമെന്റ് നടപടികൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ആയിരുന്നു രാഹുൽ ഗാന്ധി ഇക്കാര്യങ്ങൾ സൂചിപ്പിച്ചത്.
ഡൽഹി പോലീസിന്റെയും കേന്ദ്ര സുരക്ഷാ സേനയുടെയും ഭാഗത്തുനിന്നുണ്ടായ ഈ ബലപ്രയോഗത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. പരിക്കേറ്റ 19 വയസ്സുകാരനായ ബിരുദ വിദ്യാർത്ഥി സാഹിൽ ലോചാബിന് പെല്ലറ്റ് തോക്കിൽ നിന്നുള്ള വെടിയേറ്റ് ഒരു കണ്ണിന്റെ കാഴ്ചശക്തി എന്നെന്നേക്കുമായി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ സൂചിപ്പിച്ചു. സാധാരണ ലാത്തികൾക്ക് പകരം ആണികൾ തറച്ച മരവടികളും ഇലക്ട്രിക് ഷോക്ക് തരുന്ന ബാറ്റണുകളും വിദ്യാർത്ഥികൾക്ക് നേരെ പ്രയോഗിക്കാൻ പോലീസിന് ആരാണ് അനുമതി നൽകിയതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. സുരക്ഷാ സേനയുടെ ഓരോ നീക്കവും ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാൽ അമിത് ഷായുടെ അറിവോ ഉത്തരവോ ഇല്ലാതെ ഇത്തരം മാരകായുധങ്ങൾ ഉപയോഗിക്കാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന രണ്ട് സാഹചര്യങ്ങൾ മാത്രമേ ഇവിടെയുള്ളൂ എന്ന് പ്രതിപക്ഷ നേതാവ് വിശദീകരിച്ചു. ഒന്ന്, വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് തോക്കുകളും ആണിതറച്ച ലാത്തികളും പ്രയോഗിക്കാൻ അമിത് ഷാ നേരിട്ട് ഉത്തരവിട്ടു, അല്ലെങ്കിൽ സ്വന്തം മന്ത്രാലയത്തിൽ എന്താണ് നടക്കുന്നതെന്ന് അറിയാത്തത്ര കഴിവുകെട്ടവനാണ് അദ്ദേഹം. രണ്ട് സാഹചര്യത്തിലായാലും ആ സ്ഥാനത്ത് തുടരാൻ അമിത് ഷായ്ക്ക് യോഗ്യതയില്ലെന്നും അടിയന്തരമായി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും, മർദ്ദനമേറ്റ ഓരോ കുട്ടിക്കും നീതി ഉറപ്പാക്കുന്നത് വരെ പ്രതിപക്ഷം വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.









