ഇസ്ലാമാബാദ് : കരിയറിലെ ഏറ്റവും മികച്ച സമയത്ത് തന്നെ വിഷം നൽകി തളർത്തിക്കളഞ്ഞുവെന്ന വെളിപ്പെടുത്തലുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഇമ്രാൻ നസീർ. 1999 നും 2012 നും ഇടയിൽ പാകിസ്താന് വേണ്ടി 8 ടെസ്റ്റുകളും 79 ഏകദിനങ്ങളും കളിച്ച നസീർ, തന്റെ രോഗത്തെക്കുറിച്ചും അതിൽ നിന്നുള്ള തിരിച്ചുവരവിനെക്കുറിച്ചും നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്പോൾ മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായാണ് പാക് താരം എത്തിയിരിക്കുന്നത്.
അടുത്തിടെ നടത്തിയ പരിശോധനയിലാണ് തനിക്ക് വിഷം നൽകിയതായി കണ്ടെത്തിയത്. സ്ലോ പോയ്‌സണായ മെർക്കുറിയുടെ അംശങ്ങൾ ശരീരത്തിലുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. സന്ധികളെയാണ് ഇത് കൂടുതലായും ബാധിക്കുക. കഴിഞ്ഞ പത്ത് വർഷമായി തനിക്ക് സന്ധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് തന്നെ ഏഴ് വർഷത്തോളം നല്ല കഷ്ടപ്പാടായിരുന്നു. ”എന്നെ കിടപ്പിലാക്കരുതേ എന്ന് മാത്രമാണ് അന്ന് ദൈവത്തോട് പ്രാർത്ഥിച്ചത്” എന്നും നസീർ പറഞ്ഞു.
” അന്ന് എനിക്ക് പലരെയും സംശയമുണ്ടായിരുന്നു. ” നിങ്ങൾ സുഖമായിരിക്കുന്നോ” എന്ന് ആളുകൾ ചോദിക്കുമ്പോൾ എനിക്ക് സംശയമുണരും. എന്നാൽ എപ്പോൾ, എന്ത് കഴിച്ചുവെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. കാരണം വിഷം പതുക്കെയാണ് ശരീരത്തിൽ പ്രവർത്തിച്ചത്. എന്നെ ഈ അവസ്ഥയിലാക്കിയവരോട് എനിക്ക് ഇപ്പോഴും ദേഷ്യമില്ല. കൊല്ലുന്നവരേക്കാൾ ജീവൻ രക്ഷിക്കുന്നവരാണ് നല്ലത്” എന്നും ഇമ്രാൻ നസീർ പറഞ്ഞു.
എല്ലാ സമയത്തും തന്നെ സഹായിച്ചത് മുൻ പാകിസ്താൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയാണെന്നും നസീർ വെളിപ്പെടുത്തി. ജീവിതം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കൊണ്ടാണ് ചികിത്സ നടത്തിയിരുന്നത്. അവസാനത്തെ ചികിത്സയ്ക്കായി കൈയ്യിൽ ഒന്നുമില്ലായിരുന്നു. അപ്പോൾ സാമ്പത്തികമായി സഹായിച്ചത് ഷാഹിദ് അഫ്രീദിയാണ്. 50 ലക്ഷത്തോളം രൂപ അദ്ദേഹം തന്റെ ചികിത്സയ്ക്ക് വേണ്ടി ചെലവഴിച്ചുവെന്നും നസീർ വെളിപ്പെടുത്തി.
Discussion about this post