കൊച്ചി: പേര് കൊണ്ടു തന്നെ വിവാദമായ കൊച്ചിയിലെ കട്ടിങ് സൗത്ത് എന്ന പരിപാടിയിൽ പങ്കെടുക്കില്ലെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിളള. പരിപാടിയിൽ പേര് വെച്ചത് ഗവർണറുടെയോ രാജ്ഭവന്റെയോ സമ്മതത്തോടെയല്ലെന്ന് ഗോവ രാജ്ഭവൻ വാർത്താക്കുറിപ്പിലും വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ആർക്കും അനുമതി നൽകിയിട്ടില്ലെന്നും പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുമായി പരിചയമില്ലെന്നും പി.എസ് ശ്രീധരൻപിളള ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു. രാജ്ഭവന്റെ പത്രക്കുറിപ്പും അദ്ദേഹം പങ്കുവെച്ചു.
രാജ്യാന്തര മാദ്ധ്യമോത്സവം എന്ന പേരിലാണ് കട്ടിങ് സൗത്ത് പരിപാടി നടക്കുന്നത്. പേര് കൊണ്ടു തന്നെ ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ വിഷയം ചർച്ചയാണ്. പോപ്പുലർ ഫ്രണ്ട് പോലുളള തീവ്രവാദ സംഘടനകളുടെ ആശയമായ യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് സൗത്ത് ഇന്ത്യ എന്ന ലക്ഷ്യം പുനരുജ്ജീവിപ്പിക്കാനുളള നീക്കമാണെന്ന് ആയിരുന്നു വിമർശനം. സമാനമായ രീതിയിൽ മുൻപ് സംഘടിപ്പിക്കപ്പെട്ടിരുന്ന പരിപാടികളും ഉദാഹരണമായി പലരും ചൂണ്ടിക്കാട്ടി.
കടുത്ത ഇടത് അനുകൂലികളും പോപ്പുലർ ഫ്രണ്ട് പോലുളള നിരോധിത സംഘടനകൾക്ക് കുട പിടിച്ചിരുന്നവരുമായ മാദ്ധ്യമപ്രവർത്തകരാണ് പരിപാടിയുടെ ആശയത്തിന് പിന്നിലെന്നും വിമർശനമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വഴിവെച്ചിരുന്നു. സ്വദേശാഭിമാനി പുരസ്‌കാരം ലഭിച്ചവരെ ആദരിക്കുന്ന പരിപാടിയിലേക്കാണ് ഉദ്ഘാടകനായി പിഎസ് ശ്രീധരൻപിളളയുടെ പേര് ഉൾപ്പെടുത്തിയിരുന്നത്.
കേരള പത്രപ്രവർത്തക യൂണിയന്റെ കാനഡ ഘടകമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് പറയപ്പെടുന്നത്. എന്നാൽ കേരള പത്രപ്രവർത്തക യൂണിയന് കാനഡയിൽ ഒരു ഘടകമില്ലെന്നും അവിടെ അങ്ങനെ ഒരു സംഘടനയുമില്ലെന്നും പ്രവാസി മലയാളികൾ തന്നെ സമൂഹമാദ്ധ്യമങ്ങളിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരള യൂണിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ്‌സ് കാനഡ എന്ന് പോസ്റ്ററിൽ എഴുതിയിട്ടുമുണ്ട്.
പരിപാടിയുടെ ഫണ്ടിംഗിനെക്കുറിച്ചും സംശയങ്ങൾ ഉയരുന്നുണ്ട്. ഇന്ത്യാ വിരുദ്ധ സമീപനം പുലർത്തുന്ന രാജ്യങ്ങളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോയെന്ന ആശങ്കയാണ് ഉയരുന്നത്. ദ ന്യൂസ് മിനിറ്റിന്റെ കോ ഫൗണ്ടറും എഡിറ്ററുമായ ധന്യ രാജേന്ദ്രനുൾപ്പെടെ പരിപാടിയിൽ പങ്കെടുക്കുന്നതായി പോസ്റ്ററിൽ പറയുന്നു. ഞായറാഴ്ച വരെയാണ് പരിപാടി.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, മന്ത്രി പി രാജീവ് തുടങ്ങിയവരുടെ പേരുകളും പോസ്റ്ററിൽ ഉണ്ടായിരുന്നു. കെയുഡബ്ല്യുജെ ജനറൽ സെക്രട്ടറി ആർ കിരൺ ബാബു ആശംസ അർപ്പിക്കുമെന്നും പോസ്റ്ററിൽ പറയുന്നു.
Discussion about this post