ന്യൂഡൽഹി: പാസിംഗ് ഔട്ട് പരേഡിന് തയ്യാറെടുത്ത് നാവികസേനയുടെ ആദ്യ അഗ്നിവീർ ബാച്ച്. മാർച്ച് 28 ന് ഒഡീഷയിലെ ഐഎൻഎസ് ചിൽകയിൽ വച്ചാണ് പാസിംഗ് ഔട്ട് പരേഡ് നടത്തുക. നാവികസേനാ മേധാവി അഡ്വ.ആർ.ഹരികുമാർ മുഖ്യാതിഥിയും പാസിംഗ് ഔട്ട് പരേഡിന്റെ റിവ്യൂവിംഗ് ഓഫീസറുമായിരിക്കും . ദക്ഷിണ നേവൽ കമാൻഡിലെ ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വിഎഡിഎം എം എ ഹംപിഹോളിയും മറ്റ് മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥരും പി.ടി ഉഷ എംപി. വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് തുടങ്ങിയ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.
273 വനിതാ അഗ്നിവീറുകൾ ഉൾപ്പെടെ 2600 ഓളം അഗ്നിവീരന്മാരാണ് പരേഡിൽ അണിനിരക്കുക. സായുധ സേനയ്ക്കും രാഷ്ട്രത്തിനും ഒരു പുതിയ തുടക്കത്തിലേക്കുള്ള സുപ്രധാന നാഴികക്കല്ലാണ് ആദ്യ ബാച്ച് അഗ്നിവീറുകളുടെ പാസിംഗ് ഔട്ട് പരേഡ്. സാധാരണയായി പാസിംഗ് ഔട്ട് പരേഡുകൾ രാവിലെയാണ് നടത്തുന്നത്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ചരിത്രപരമായ ഈ പാസിംഗ് ഔട്ട് സൂര്യാസ്തമയത്തിന് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസബറിലാണ് ആദ്യ ബാച്ചിന്റെ പരിശീലനം ആരംഭിച്ചത്. നാല് മാസം നീണ്ട പരിശീലന കാലയളവിൽ നീന്തൽ, ഡ്രിൽ, ഫയറിംഗ്, പരേഡ് തുടങ്ങിയ കഠിനമായ പരിശീലനത്തിലൂടെയാണ് അഗ്നിവീരന്മാർ കടന്നുപോയത്. 13 വനിതാ ഓഫീസർമാർ ഉൾപ്പെടെ 50 ഓഫീസർമാർ പരിശീലനത്തിന് നേതൃത്വം നൽകിയിരുന്നു.
പാസിംഗ് ഔട്ട് സമയത്ത് അഗ്നിവീറുകൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിക്കും.അന്തരിച്ച സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തിന്റെ സ്മരണയ്ക്കായി ജനറൽ ബിപിൻ റാവത്ത് റോളിംഗ് ട്രോഫി ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും മികച്ച വനിതാ അഗ്നിവീറിനുള്ള ട്രോഫി അന്തരിച്ച ജനറൽ ബിപിൻ റാവത്തിന്റെ പെൺമക്കൾ സമ്മാനിക്കും.
17.5 വയസ് മുതൽ 23 വയസ് വരെയുളള യുവാക്കൾക്ക് നാല് വർഷത്തേക്ക് സൈനിക സേവനം ചെയ്യുന്നതിനുളള അവസരം ഒരുക്കുന്ന പദ്ധതിയാണ് അഗ്‌നിപഥ്. നാല് വർഷത്തേക്ക് നിയമനം. കഴിവ് തെളിയിക്കുന്ന 25 ശതമാനം പേരെ സ്ഥിരപ്പെടുത്തും. ഇവർക്ക് 15 വർഷവും സർവീസിൽ തുടരാം. ആരോഗ്യ ശാരീരിക ക്ഷമതാ പരിശോധനകൾക്കായി റിക്രൂട്ട്‌മെൻറ് റാലികളിലൂടെയാണ് തെരഞ്ഞെടുപ്പ്.
നാലു വർഷത്തിനു ശേഷം സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് സാമ്പത്തിക പാക്കേജും ബാങ്ക് വായ്പാ പദ്ധതിയും ലഭിക്കും. കൂടുതൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് 12-ാം ക്ലാസിന് തുല്യമായ സർട്ടിഫിക്കറ്റുകളും തുടർ പഠനത്തിന് ബ്രിഡ്ജിംഗ് കോഴ്സും നൽകും. ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സിഎപിഎഫുകളിലും സംസ്ഥാന പോലീസിലും മുൻഗണന നൽകും. മറ്റ് മേഖലകളിലും അവർക്കായി ഒട്ടേറെ വഴികൾ തുറന്നിരിക്കുന്നു.
Discussion about this post