ചിന്ദ്വാര(മദ്ധ്യപ്രദേശ്); പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് കോൺഗ്രസിന്റെ കപട അവകാശവാദങ്ങൾ പൊളിച്ചടുക്കി അമിത് ഷാ. മദ്ധ്യപ്രദേശിലെ ചിന്ദ്വാരയിൽ സംഘടിപ്പിച്ച പൊതുറാലിയിലായിരുന്നു അമിത് ഷായുടെ വിമർശനം. വർഷങ്ങളായി പിന്നാക്ക ക്ഷേമത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. പക്ഷെ അവരുടെ വാക്കുകൾ ഒരിക്കലും പ്രവൃത്തിയിലേക്ക് വഴിമാറിയിട്ടില്ല അദ്ദേഹം പറഞ്ഞു.
എന്നാൽ രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാനുളള നിരന്തരപരിശ്രമമാണ് ബിജെപി സർക്കാർ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നാക്കക്കാരുടെ ക്ഷേമത്തിനായി വലിയ വലിയ വാഗ്ദാനങ്ങളാണ് കോൺഗ്രസ് നൽകിയിട്ടുളളത്. പക്ഷെ അതിന്റെ തുടർ നടപടികൾ അവർ ഒരിക്കലും നടത്തിയിട്ടില്ല. 2014 ൽ ജനങ്ങൾ നരേന്ദ്രമോദിയെ അധികാരത്തിലേറ്റിയ ശേഷം അദ്ദേഹമാണ് പിന്നാക്ക വിഭാഗങ്ങൾക്കായുളള ദേശീയ കമ്മീഷന് ഭരണഘടനാ പദവി നൽകിയതെന്നും അമിത് ഷാ പറഞ്ഞു.
ഗോത്ര വിഭാഗങ്ങൾക്ക് ആധിപത്യമുളള ജില്ലയാണ് ചിന്ദ്വാര. മുൻ എംപിയും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥ് പാർലമെന്റിലും സംസ്ഥാന നിയമസഭയിലും എത്തിയത് ഇവിടെ നിന്നാണ്. എന്നിട്ടും ഇവിടുത്തെ ഗോത്രവിഭാഗത്തിന് മതിയായ സൗകര്യങ്ങളോ പ്രദേശത്തിന്റെ വികസനമോ ഉണ്ടായിട്ടില്ലെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
ചിന്ദ്വാരയിലെ ഗോത്ര വിഭാഗങ്ങൾക്ക് കിട്ടാനുളള ആനുകൂല്യം കിട്ടിയതും അംഗീകാരം കിട്ടിയതും അർഹിക്കുന്ന ബഹുമാനം കിട്ടിയതും ബിജെപി ഭരണത്തിലാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ബിർസ മുണ്ട ജയന്തി ഗോത്രവർഗ സ്വാഭിമാന ദിനമായി ആചരിക്കാനുളള തീരുമാനം രാജ്യത്തെ മുഴുവൻ ഗോത്രജനതയുടെയും അഭിമാനം ഉയർത്തിയ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
2014 ൽ നരേന്ദ്രമോദിയെ തിരഞ്ഞെടുത്തപ്പോൾ തന്റെ സർക്കാർ പിന്നാക്ക വിഭാഗങ്ങൾക്കും ദളിത്, ഗോത്ര വിഭാഗങ്ങൾക്കും പാവപ്പെട്ടവർക്കും വേണ്ടിയുളളതാകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നതെന്ന് അമിത് ഷാ പറഞ്ഞു. വാർദ്ധക്യകാല പെൻഷൻ വർദ്ധിപ്പിക്കുന്നതുൾപ്പെടെയുളള വാഗ്ദാനങ്ങൾ കമൽനാഥിന്റെ നേതൃത്വത്തിലുളള കോൺഗ്രസ് സർക്കാർ നൽകിയിരുന്നു. എന്നാൽ ഒന്നും പാലിക്കപ്പെട്ടില്ല. 1973 ൽ കോൺഗ്രസ് വാഗ്ദാനം ചെയ്ത വൻ ധൻ ധാം നടപ്പാക്കിയത് 2003 ൽ ശിവരാജ് സിംഗ് ചൗഹാന്റെ സർക്കാരാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി.
Discussion about this post