ന്യൂഡൽഹി: 2019ലെ ജാമിയ കലാപ കേസിൽ ഷർജീൽ ഇമാമിനെയും സഫൂറ സർഗാറിനെയും ആസിഫ് ഇക്ബാൽ താനയെയും വിട്ടയച്ച വിചാരണ കോടതി നടപടി റദ്ദാക്കി ഡൽഹി ഹൈക്കോടതി. വിദ്വേഷ പ്രസംഗങ്ങൾക്ക് ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷണം അവകാശപ്പെടാനാകില്ലെന്ന് കോടതി പറഞ്ഞു. കലാപത്തിന് പുറമേ അന്യായമായ സംഘം ചേരൽ ഉൾപ്പെടെയുള്ള കേസുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
അക്രമം, വിദ്വേഷ പ്രസംഗം, കലാപാഹ്വാനം, പൊതുമുതൽ നശിപ്പിക്കൽ. ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭംഗം വരുത്തൽ തുടങ്ങിയ പ്രവൃത്തികൾക്ക് ഇന്ത്യൻ ഭരണഘടന സംരക്ഷണം നൽകില്ല. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യവും എല്ലാവർക്കുമുണ്ട്. എന്നാൽ, പ്രതിഷേധങ്ങൾ പരിധി വിടുന്നത് അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനിയുണ്ടാക്കുന്ന ഒരു തരത്തിലുള്ള പ്രതിഷേധങ്ങളും അനുവദിക്കാനാകില്ല. ഇക്കാര്യത്തിൽ സർക്കാരുകൾക്ക് യുക്തമായ മാർഗങ്ങൾ സ്വീകരിച്ച് ജനങ്ങളുടെ സ്വൈരജീവിതം ഉറപ്പ് വരുത്താനാകണമെന്നും ഡൽഹി ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.
പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി വിധി റദ്ദാക്കിയ ഡൽഹി ഹൈക്കോടതി, പ്രതികളായ മുഹമ്മദ് കാസിം, മഹ്മൂദ് അൻവർ, ഷാസർ റാസ ഖാൻ, ഉമൈർ അഹമ്മദ്, മുഹമ്മദ് ബിലാൽ നദീം, ഷർജീൽ ഇമാം, ചന്ദ യാദവ്, സഫൂറ സർഗാർ എന്നിവർക്കെതിരെ പിഡിപിപി വകുപ്പ് ഉൾപ്പെടെ ഉള്ളവ പ്രകാരം നടപടികൾ തുടരാമെന്നും വ്യക്തമാക്കി.
സർക്കാർ സംവിധാനങ്ങളുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകളെ അവഗണിച്ചാണ് പ്രതികൾ അക്രമാസക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോയതെന്ന്, കോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്ന വീഡിയോ രേഖകളും സാക്ഷി മൊഴികളും വ്യക്തമാക്കുന്നു. നിയമ ലംഘനങ്ങളുടെ ഭവിഷ്യത്തുകളെ കുറിച്ചുള്ള പരിപൂർണമായ ബോദ്ധ്യത്തോടെയാണ് പ്രതികൾ അക്രമ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയതെന്ന് ഡിജിറ്റൽ രേഖകളും സർക്കാർ ഉത്തരവുകളും സാധൂകരിക്കുന്നു. ഈ സാഹചര്യത്തിൽ ഇവരെ കുറ്റവിമുക്തരാക്കാൻ സാധിക്കില്ല എന്ന് കോടതി ഉത്തരവിൽ വിശദീകരിക്കുന്നു.
Discussion about this post