ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ കുതിച്ചു ചാട്ടം. 2151 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ സ്ഥിരീകരിച്ചത്. അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന കണക്കാണിത്. സജീവ കേസുകളുടെ എണ്ണം 11,903 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി 1.51 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി 1.53 ശതമാനവുമാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ 28ന് 2208 കേസുകളാണ് രേഖപ്പെടുത്തിയത്. അതിന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന കണക്കാണ് ഇന്നത്തേത്. 24 മണിക്കൂറിനിടെ ഏഴ് പേർ കൊറോണ ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലും കർണാടകയിലും കേരളത്തിലുമാണ് കൊറോണ മരണങ്ങൾ സ്ഥിരീകരിച്ചത്.
അതേസമയം കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 10, 11 തീയതികളിൽ മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങളോട് കേന്ദ്രം നിർദ്ദേശിച്ചു. ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലാണ് തീരുമാനം. എല്ലാ പോസിറ്റീവ് സാംപിളുകളിലും ജനിതകശ്രേണീകരണം നടത്തണം. ആർ.ടി.പി.സി.ആർ. പരിശോധന കൂട്ടണം. ഓക്‌സിജൻ സിലിൻഡറുകളും വെന്റിലേറ്ററുകളും ആശുപത്രികളിൽ മതിയായ കിടക്കകൾ ഉറപ്പാക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് പ്രധാനമായും നൽകിയിരിക്കുന്നത്.
Discussion about this post