ബംഗളൂരു: വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ഇന്ത്യയുടെ അഭിമാനമാവാൻ 31 അംഗ സംഘം. ബംഗളൂരു നഗരത്തിൽ നിന്നും മാത്രം 13 കാരനായ മലയാളി വിദ്യാർത്ഥി അടക്കം മൂന്ന് അവയവ സ്വീകർത്താക്കളും രണ്ട് അവയവദാതാക്കളുമാണ് അന്താരാഷ്ട്ര മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഏഴാം ക്ലാസ് വിദ്യാർത്ഥിയായ വരുൺ ആണ് ഇന്ത്യക്കായി മെഡൽ വേട്ടയ്‌ക്കൊരുങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞയാൾ.
ലോകത്ത് അവയവദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസ് ഏപ്രിൽ 15 മുതൽ 21 വരെ ഓസ്‌ട്രേലിയയിലാണ് നടക്കുക. മാതൃരാജ്യത്തിനായി ഒരു മെഡൽ എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാനായി ഇപ്പോഴേ കഠിനപരിശീലനത്തിൽ മുഴുകിയിരിക്കുകയാണ് 13 കാരനായ വരുൺ. അമ്മ ദീപയുടെയും അച്ഛൻ ആനന്ദ് അനന്തരാമന്റെയും പൂർണ പിന്തുണയോടെയാണ് വരുൺ പരിശീലനം തുടരുന്നത്. തന്റെ ഇഷ്ട കായിക ഇനങ്ങളായ ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ എന്നിവയിലൂടെ മെഡൽ സ്വന്തമാക്കാനാവുമെന്നാണ് വരുണിന്റെ പ്രതീക്ഷ. മകന്റെ വലിയ സ്വപ്‌നത്തിന് കൂട്ടായി അവയവദാതാവായ അമ്മയും ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.
ഒമ്പതാം വയസിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് വരുണിന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നത്. പൊന്നോമനയ്ക്കായി അമ്മ ദാതാവായി എത്തിയതോടെ ചികിത്സ കൂടുതൽ എളുപ്പമായി. അവയവമാറ്റൽ ശസ്ത്രക്രിയ കഴിഞ്ഞ് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വരുൺ, സാധാരണ കുട്ടികളെ പോലെ കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത് തുടരുകയായിരുന്നു. അങ്ങനെ ഒരു അവസരത്തിലാണ് വരുണിന് ടേബിൾ ടെന്നീസിലും ബാഡ്മിന്റണിലും ഉള്ള അസാമാന്യ കഴിവ് മാതാപിതാക്കൾ കണ്ടെത്തുന്നതും, കൂടുതൽ പരിശീലനം നൽകാൻ തയ്യാറാവുന്നതും.
വിവിധ രാജ്യങ്ങളിൽ നിന്നായി ഏകദേശം രണ്ടായിരത്തിലധികം പേർ വേൾഡ് ട്രാൻസ്പ്ലാന്റ് ഗെയിംസിൽ പങ്കെടുക്കുന്നുണ്ട്.നീന്തൽ, അത്‌ലറ്റിക്‌സ്, സൈക്ലിംഗ്, അമ്പെയ്ത്ത്, ഗോൾഫ്, ബാഡ്മിന്റൺ, സ്‌ക്വാഷ്, ടേബിൾ ടെന്നീസ് എന്നിവയാണ് ഗെയിംസിലെ പ്രധാന മത്സര ഇനങ്ങൾ. ന്യൂറോ സർജനായ അർജുൻ ശ്രീവത്സ (57), ദാതാവായ ഇളയ സഹോദരൻ അനിൽ ശ്രീവത്സ (56), എംഎൻസി ജീവനക്കാരനായ സൗവിക് സർക്കാർ (35) എന്നിവരാണ് ഇന്ത്യൻ സംഘത്തിൽ ബംഗളൂരുവിൽ നിന്ന് പങ്കെടുക്കുന്ന മറ്റുള്ളവർ.
Discussion about this post