തിരുവനന്തപുരം: രാത്രികാലങ്ങളിൽ സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസ് നിർത്തിക്കൊടുക്കണമെന്ന ഉത്തരവുമായി ഗതാഗതവകുപ്പ്. രാത്രി 10 മുതൽ ആറ് മണിവരെ ഈ ഉത്തരവ് ബാധകമായിരിക്കും. അടുത്തിടെ തിരുവനന്തപുരത്ത് നിന്നും എടപ്പാളിലേക്ക് യാത്ര ചെയ്ത പെൺകുട്ടിയെ വിജനമായ സ്ഥലത്ത് കെഎസ്ആർടിസി ജീവനക്കാർ ഇറക്കിവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരുമായി ഗതാഗതവകുപ്പ് രംഗത്ത് എത്തിയത്.
കെഎസ്ആർടിസി മിന്നൽ ഒഴികെയുള്ള എല്ലാ സൂപ്പർ ക്ലാസ് ബസുകൾക്കുമാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. കുട്ടികൾ ഒപ്പമുള്ള സ്ത്രീകൾക്കും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് വാഹനം നിർത്തിക്കൊടുക്കണം. നിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
രാത്രിയിൽ മിന്നൽ ഒഴികെയുള്ള എല്ലാ സർവ്വീസുകളും യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിർത്തണമെന്ന് കാട്ടി കഴിഞ്ഞ ജനുവരിയിൽ കെഎസ്ആർടിസി എംഡി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇത് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് ഉത്തരവിറക്കിയത്.
Discussion about this post