മ്യാൻമറിലെ സാഗിംഗിൽ പട്ടാളം നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 133 ആയി ഉയർന്നു. പട്ടാള അട്ടിമറിയിൽ പുറത്താക്കപ്പെട്ട ഷാഡോ നാഷണൽ യൂണിറ്റി ഗവൺമെന്റിലെ മന്ത്രിയായിരുന്ന ഓങ് മിയോ മിൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. 2021ൽ അട്ടിമറിയിലൂടെ സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ ആക്രമണങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം നടന്നത്. ഓങ് സാൻ സുകിയെ പുറത്താക്കിയാണ് സൈന്യം അധികാരം പിടിക്കുന്നത്.
സാഗിംഗ് മേഖലയിലെ കാണ്ഡ് ബലു എന്ന വിമത ഗ്രാമം ലക്ഷ്യമിട്ടായിരുന്നു കഴിഞ്ഞ ദിവസം സൈന്യത്തിന്റെ ആക്രമണം. 50ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിൽ 20 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രദേശത്ത് ഇപ്പോഴും സൈനിക വിമാനങ്ങൾ വട്ടമിട്ട് പറക്കുന്നുണ്ടെന്നാണ് വിവരം. ആക്രമണ സ്ഥലത്തേക്ക് മാനുഷിക സഹായം എത്തിക്കുന്നവരേയും ഡോക്ടർമാരേയുമെല്ലാം പട്ടാളം തടയുകയാണെന്നും ഓങ് മിയോ മിൻ പറഞ്ഞു.
പട്ടാളഭരണത്തെ എതിർക്കുന്നവർ പങ്കെടുക്കുന്ന ഒരു ചടങ്ങ് ഗ്രാമത്തിൽ നടന്നിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. രണ്ട് ബോംബുകൾ വർഷിച്ചതിന് പിന്നാലെ ഹെലികോപ്റ്ററിൽ നിന്ന് ആളുകൾക്ക് നേരെ വെടിയുതിർക്കുകയാിരുന്നു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഗ്രാമത്തിൽ വെടിമരുന്നും മൈനുകളും സൂക്ഷിക്കുന്ന സ്ഥലത്തും വ്യോമാക്രമണം ഉണ്ടായി. ആക്രമണം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. നിരവധി മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ് കിടക്കുന്നതും, കെട്ടിടങ്ങൾ തകർന്നതും ദൃശ്യങ്ങളിൽ കാണാം.
Discussion about this post